പിലാത്തറ : മാതമംഗലം മലയോര ഉൾനാടൻ റൂട്ടുകളിൽ ബസ് സർവീസ് മുടക്കുന്നതായി പരാതി. മലയോരത്തെ പ്രധാന ടൗണായ മാതമംഗലത്തുനിന്നും വിവിധ ഭാഗങ്ങളിലേക്കുള്ള ബസ് കൃത്യമായി ഓടാത്തതിനാൽ വിദ്യാർഥികളും നാട്ടുകാരും ഏറെ യാത്രാക്ലേശം അനുഭവിക്കുന്നു. എരമം, കുറ്റൂർ, കടന്നപ്പള്ളി, പാണപ്പുഴ, കോറോം വില്ലേജുകളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന മാതമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്താൻ സമയത്ത് ബസുകളില്ലാത്തത് ഏറെ പ്രയാസമാണ്.
പാണപ്പുഴ, പറവൂർ, ആലക്കാട് ഏര്യം ഭാഗങ്ങളിലേക്ക് ബസുകളുടെ കുറവ് ഏറെ പ്രശ്നമാകുന്നുണ്ട്. രാവിലെ സ്കൂളിലേക്ക് പോകുമ്പോഴും വൈകീട്ട് തിരിച്ചുവരുന്ന സമയത്തും ഈ റൂട്ടിൽ ബസ് സർവീസ് പരിമിതമാണെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. മുൻപുണ്ടായിരുന്ന സർവീസുകൾ പോലും ഓടുന്നില്ല. വൈകീട്ട് നാലിന് സ്കൂൾ വിട്ടാൽ പാണപ്പുഴ ഭാഗത്തേക്കുളള ബസ് 4.45-നാണ്. അതിൽ കുറച്ച് വിദ്യാർഥികൾക്ക് മാത്രമാണ് കയറാൻ പറ്റുന്നത്. ശേഷിക്കുന്ന വിദ്യാർഥികൾ ഒന്നുകിൽ വീണ്ടും ഒരുമണിക്കൂറിനുശേഷം വരുന്ന അടുത്ത ബസുവരെ കാത്തിരിക്കണം. അല്ലെങ്കിൽ നടന്നുപോകണം എന്ന അവസ്ഥയാണ്. പാണപ്പുഴ മുതൽ മൂടേങ്ങ വരെയുളള വിദ്യാർഥികളിലധികവും രാവിലെയും വൈകീട്ടും കാൽനടയായിട്ടാണ് പോകുന്നത്.
പറവൂർ, ആലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ആൺകുട്ടികൾ സ്കൂളിൽനിന്ന് നടന്ന് പാണപ്പുഴ റോഡ് ജങ്ഷനിൽ വന്നുനിന്ന് ഈ ഭാഗത്തേക്ക് പോകുന്ന ഇരുചക്രവാഹനങ്ങളിലും കാർ, ജീപ്പ് മുതലായ വാഹനങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു. അപരിചിതരുടെ വാഹനങ്ങളിൽ കയറുന്നത് കുട്ടികൾക്ക് സുരക്ഷാ ഭീഷണികൂടിയാണ്. സ്കൂൾ ബസ് ആരംഭിക്കുകയോ, വിദ്യാർഥികളുടെ സമയത്ത് ബസ് സർവീസ് തുടങ്ങുകയോ ചെയ്ത് യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. നാലിനും 5.30-നും ഇടയിൽ ഒരു കെ.എസ്.ആർ.ടി.സി. ബസടക്കം അഞ്ച് സർവീസുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ബസ് മാത്രമാണുള്ളത്.