ചെന്നൈ: ചെന്നൈയിൽ റോഡിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനത്തിൽ നിന്ന് വീണ് ട്രക്കിടിച്ച് 22കാരിക്ക് ദാരുണാന്ത്യം. ഐടി ജീവനക്കാരിയായ ശോഭനയാണ് കൊല്ലപ്പെട്ടത്. സഹോദരൻ രക്ഷപ്പെട്ടു. മധുരവയലിന് സമീപമാണ് സംഭവം. സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട ട്രക്ക് ഡ്രൈവർ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തു. സോഹോ എന്ന ഐടി കമ്പനിയിലെ എൻജിനീയറായിരുന്നു ശോഭന. നീറ്റ് പരിശീലനത്തിനായി സഹോദരനെ ക്ലാസിൽ വിടാൻ പോകുകയായിരുന്നു യുവതി. കുഴികൾ നിറഞ്ഞ മധുരവോയലിലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാൽ വഴുതി ഇരുചക്രവാഹനത്തിൽ നിന്ന് ഇരുവരും വീണു. പിന്നാലെയെത്തിയ എം-സാന്റ് കയറ്റിയ ട്രക്ക് ഇവരുടെ ശോഭനയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ശോഭന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
സഹോദരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. പൂനമല്ലി പോലീസ് സ്ഥലത്തെത്തി ശോഭനയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി പോരൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ശോഭനയുടെ മരണത്തിന് കാരണം മോശം റോഡാണെന്ന് സോഹോ കമ്പനിയുടെ സിഇഒ ശ്രീധർ വെമ്പു ട്വിറ്ററിൽ കുറിച്ചു. അപകടത്തിന് ശേഷം ആളുകളുടെ പരാതിയെ തുടർന്ന് അധികൃതർ ക്വാറി അവശിഷ്ടങ്ങളും അവശിഷ്ടങ്ങളും കൊണ്ടുവന്ന് കുഴികൾ നികത്തി ഒരു മണിക്കൂറിനുള്ളിൽ റോഡ് നിരപ്പാക്കി.