പ്രമുഖ ചലച്ചിത്ര താരം മോളി കണ്ണമാലിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.
കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഐ സി യുവില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകന്‍ ജോളി പറഞ്ഞു.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നതെന്നും ജോളി പറയുന്നു. സഹായിക്കാം എന്ന് പറഞ്ഞ് പലരും വിളിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞു. “ഐസിയുവിൽ തന്നെ ഒരു ദിവസത്തേക്ക് 7000 രൂപയാണ്. മരുന്നുകൾക്ക് 5000ത്തിന് പുറത്ത് കാശ് ആകുന്നുണ്ട്. കടം വാങ്ങിയും കയ്യിലുണ്ടായിരുന്ന കുറച്ച് കാശ് കൊണ്ടുമാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. അതും ഏകദേശമൊക്കെ തീരാറായി. സന്മനസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ”, എന്നും ജോളി പറഞ്ഞു.
രണ്ടാമതും ഹൃദയാഘാതം വന്നശേഷം മോളി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി കണ്ണമാലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി ‘ചാള മേരി’ കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.