അനിശ്ചിതകാല പണിമുടക്ക്;സ്വകാര്യ ബസുടമകളെ ചർച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി


അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളെ ഗതാഗതമന്ത്രി ചർച്ചക്ക് വിളിച്ചു. ഈ മാസം ഇരുപത്തിരണ്ടാം തിയ്യതി മുതൽ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. വിദ്യാർഥികളുടെ ഒരു രൂപ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നത് ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. നാളെ വൈകീട്ട് മൂന്നരക്കാണ് ചർച്ച.
ഗതാഗത കമ്മീഷണർ ആദ്യ ഘട്ടത്തിൽ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഏഴാം തിയതി സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനുശേഷമാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നുവെന്ന പ്രഖ്യാപനമുണ്ടാവുന്നത്. ഇതിനുപിന്നാലെയാണ് മന്ത്രി സ്വകാര്യം ബസ് ഉടമകളെ ചർച്ചക്ക് വിളിച്ചിരിക്കുന്നത്.

വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളിൽ പെർമിറ്റ് അനുവദിക്കണം, മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ട് വെക്കുന്നത്. 32000 ബസുകൾ ഉണ്ടായിരുന്ന വ്യവസായം ഇപ്പോൾ 7000 ബസിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും ഈ പ്രശനങ്ങളിൽ ഇടപെട്ടില്ലെങ്കിൽ മുന്നോട്ട് പോകാൻ കഴിയില്ല. വരുന്ന കമ്മീഷൻ എല്ലാം വിഷയം പഠിക്കുന്നു എന്നല്ലാതെ വേണ്ട നടപടിയൊന്നും എടുക്കുന്നില്ല എന്നും ബസുടമകൾ മന്ത്രിയെ ചർച്ചയിൽ ധരിപ്പിക്കും.


Leave a Reply

Your email address will not be published. Required fields are marked *