പാമ്പുകടിയേറ്റ് പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. മാനന്തവാടി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് ആണ് മരിച്ചത്. പാമ്പ് കടിച്ച വിവരം പെൺകുട്ടി അറിഞ്ഞിരുന്നില്ല. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് പതിനാറുകാരിയായ വൈഗ ആശുപത്രിയിൽ ചികിത്സ തേടിയത്. ആശുപത്രിയിലെ പരിശോധനയിൽ വിഷബാധയേറ്റിട്ടുണ്ടെന്ന് വ്യക്തമായെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാട്ടുതറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് വൈഗ വിനോദ്.ശാരീരിക ബുദ്ധിമുട്ടുകളുമായി മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്കിടെയാണ് ശരീരത്തിൽ വിഷബാധയേറ്റതായി കണ്ടെത്തിയത്. ഉടൻ വിഷത്തിനുള്ള ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമാവുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പെൺകുട്ടിയോ വീട്ടുകാരോ പാമ്പു കടിച്ചത് അറിഞ്ഞിരുന്നില്ലെന്നാണു പ്രാഥമിക വിവരം. ആശുപത്രിയിലെത്തിച്ചപ്പോഴാണ് പാമ്പുകടിയേറ്റിട്ടുണ്ട് എന്ന് വ്യക്തമായത്. വൈഗയുടെ കാലിൽ പാമ്പു കടിയേറ്റ പാടുള്ളതായി പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. പിതാവ്: വിനോദ്, മാതാവ്: വിനീത. സഹോദരി: കൃഷ്ണപ്രിയ.
പാമ്പ് കടിച്ചത് അറിഞ്ഞില്ല; പതിനാറുകാരിക്ക് ദാരുണാന്ത്യം
