ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇടുക്കിയിൽ സാഹസിക- ജലവിനോദങ്ങൾക്ക് നിയന്ത്രണം


സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ ആറ് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. വയനാട്, പാലക്കാട്, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

ഓറഞ്ച് അലേർട്ടിന് പിന്നാലെ ഇടുക്കിയിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാഹസിക- ജലവിനോദങ്ങൾക്കാണ് നിയന്ത്രണം. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി, ട്രക്കിങ്, ജീപ്പ് സവാരി, സാഹസിക വിനോദങ്ങൾ എന്നിവയ്ക്കാണ് നിരോധനം. വണ്ടിപ്പെരിയാറിൽ വീടുകളിൽ വെള്ളം കയറി. മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകൾ ഒന്നരമീറ്റർ വീതം ഉയർത്തി. പതിനായിരം ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. പെരിയാറിൽ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കുമളിയിൽ രണ്ട് ഇടങ്ങളിൽ ഉരുൾപൊട്ടിയതായി സംശയമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ആളുകൾ സുരക്ഷിതരാണെന്നും പ്രസിഡന്റ് പറഞ്ഞു. കുമളി – ആനവിലാസം റോഡിൽ ഗതാഗതം തടസപ്പെട്ടു. ഒന്നാംമൈൽ, റോസാപൂക്കണ്ടം, പെരിയാർ കോളനി എന്നീ മേഖലകളിൽ വെള്ളം ഉയരുകയാണ്. താഴ്ന്ന മേഖലകളിൽ നിന്നും ആളുകളെ മാറ്റി താമസിപ്പിച്ചു. അട്ടപ്പള്ളം മേഖലയിൽ നിന്നും ആറ് കുടുംബങ്ങളെയും രണ്ട് കുടുംബങ്ങളെയും റിസോർട്ടിലേക്കും മാറ്റി താമസിപ്പിച്ചു. കുമളി വെള്ളാരംകുന്നിൽ സ്‌കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മൺകൂനയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. കുമളി – ആനവിലാസം റോഡിലാണ് അപകടം. പറപ്പള്ളിൽ വീട്ടിൽ തങ്കച്ചൻ ആണ് മരിച്ചത്. റോഡിലേക്ക് വീണ് കിടന്ന മൺകൂന ശ്രദ്ധിക്കാതെ വാഹനം ഓടിക്കുകയായിരുന്നു. ശക്തമായ മഴയിലാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണത്.

തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക്ക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

 


Leave a Reply

Your email address will not be published. Required fields are marked *