തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസുമായി രാത്രി വൈകി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ഒപി, വാര്‍ഡ് ഡ്യൂട്ടികള്‍ ബഹിഷ്കരിച്ചുള്ള സമരവും പിന്‍വലിച്ചു. ഡോക്ടര്‍മാര്‍ ഇന്നു രാവിലെ 8 മുതല്‍ ജോലിയില്‍ പ്രവേശിക്കും.
16 ദിവസം നീണ്ടു നിന്ന സമരമാണ് പിന്‍വലിച്ചത്. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഉറപ്പു ലഭിച്ചെന്ന് സമരക്കാര്‍ പറഞ്ഞു. സ്റ്റൈപന്‍ഡ് 4% വര്‍ധിപ്പിക്കാമെന്ന ഉറപ്പു നടപ്പാക്കണമെന്നതാണ് പ്രധാന ആവശ്യം. സാമ്പത്തിക പ്രതിസന്ധി നീങ്ങുമ്പോൾ ഇതു പരിഗണിക്കാമെന്ന ഉറപ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയത്.
അസോസിയേഷന്‍ നേതാവ് ഡോ. എം.അജിത്രയെ സെക്രട്ടേറിയറ്റില്‍ അധിക്ഷേപിച്ചതിനെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പരാമര്‍ശം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ ഡോക്ടര്‍മാര്‍ തയാറായത്.
മന്ത്രി വീണാ ജോര്‍ജ് നല്‍കിയ ഉറപ്പുകള്‍ പരിഗണിച്ച് പിജി ഡോക്ടര്‍മാര്‍ സമരം ഭാഗികമായി പിന്‍വലിക്കാന്‍ ഇന്നലെ വൈകിട്ടു തീരുമാനിച്ചിരുന്നു. കോവിഡ് ഡ്യൂട്ടിക്കു മാത്രമേ പിജി ഡോക്ടര്‍മാര്‍ ഹാജരായിരുന്നുള്ളൂ. ബഹിഷ്കരിച്ചിരുന്ന അത്യാഹിത, തീവ്രപരിചരണ വിഭാഗങ്ങള്‍, ലേബര്‍ റൂം, കാഷ്വല്‍റ്റി എന്നിവയില്‍ ഇന്നലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചു തുടങ്ങി.