കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് അയക്കും. പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം നേരിട്ടെത്തി വിശദീകരിക്കണം. ഷൈനിനെ ഫോണില്‍ കിട്ടാത്തതിനാല്‍ തൃശൂരിലെ വീട്ടിലേക്ക് നോട്ടീസ് എത്തിക്കാനാണ് കൊച്ചി പൊലീസിന്‍റെ തീരുമാനം.
ഒരാഴ്ചയ്ക്കകം സിറ്റി പൊലീസ് കമ്മിഷണര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെടും. റെയ്ഡ് നടന്ന ഹോട്ടലില്‍ നിന്ന് മറ്റൊരു ഹോട്ടലിലെത്തി മുറിയെടുത്ത ഷൈന്‍ അവിടെ നിന്ന് തൃശൂര്‍ വഴി കടന്നു കളഞ്ഞെന്നാണ് പൊലീസ് കണ്ടെത്തല്‍. ഫോണില്‍ വിളിച്ചിട്ടും പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസിന്റെ ലഹരി പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങിയോടിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവമുണ്ടായത്. ഷൈനും സംഘവും ലഹരി ഉപയോഗിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടലിലെ പരിശോധന. 314 നമ്പർ മുറിയിലായിരുന്നു ഷൈൻ ഉണ്ടായിരുന്നത്.
ഡാൻസാഫ് സംഘം എത്തിയെന്നറിഞ്ഞ ഷൈൻ മൂന്നാം നിലയിലെ മുറിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഹോട്ടലിൽ നിന്നും ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.