അഹമ്മദാബാദ്: ഫെബ്രുവരി ആറിന് ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം അഹമ്മദാബാദിലെത്തി. പരമ്പരയ്ക്കു മുന്നോടിയായി ഞായറാഴ്ചയും ഇന്നുമായി താരങ്ങളെല്ലാം ബയോ സെക്യുർ ബബ്ളിൽ പ്രവേശിച്ചു.
താരങ്ങൾ മൂന്നു ദിവസം ക്വാറന്റീനിൽ കഴിയുമെന്ന് ടീം അധികൃതർ വ്യക്തമാക്കി. ശിഖർ ധവാനൊപ്പം അഹമ്മദാബാദിലേക്കുള്ള വിമാനത്തിൽ ഇരിക്കുന്ന ചിത്രം യുസ്‌വേന്ദ്ര ചെഹൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കായി രോഹിത് ശർമയുടെ നേതൃത്വത്തിൽ 18 അംഗ ടീമിനെയാണ് സിലക്ടർമാർ പ്രഖ്യാപിച്ചത്.
കെ.എൽ. രാഹുലാണ് വൈസ് ക്യാപ്റ്റൻ. യുവതാരം രവി ബിഷ്ണോയിയെ ഇരു പരമ്പരകൾക്കുമുള്ള ടീമിൽ ഉൾപ്പെടുത്തിയ സിലക്ടർമാർ, ദീപക് ഹൂഡയെ ടീമിലേക്കു തിരിച്ചുവിളിച്ചത് ശ്രദ്ധ നേടിയിരുന്നു. ശിഖർ ധവാനും ടീമിൽ തിരിച്ചെത്തി.
വിരാട് കോലി – രവി ശാസ്ത്രി കാലഘട്ടത്തിനുശേഷം ഇന്ത്യൻ ടീമിന്റെ ചുമതലയേറ്റ രാഹുൽ ദ്രാവിഡ് – രോഹിത് ശർമ കൂട്ടുകെട്ടിന്റെ ആദ്യ സമ്പൂർണ പരമ്പരയാണ് കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏഴുപേരെ റിസർവ് താരങ്ങളായും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവരും ടീമിനൊപ്പം ചേർന്നു. മലയാളി താരം എസ്. മിഥുനും റിസർവ് നിരയിലുണ്ട്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള വേദികളുടെ എണ്ണം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) രണ്ടായി ചുരുക്കിയിരുന്നു. ഇതനുസരിച്ച് ഏകദിന മത്സരങ്ങൾ അഹമ്മദാബാദിലും മൂന്നു ട്വന്റി20 മത്സരങ്ങൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലും നടക്കും.
‘