ശബരിമല സ്വർണ്ണപ്പാളി വിവാദം: സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതിയുടെ നിർദേശം


ശബരിമല ശ്രീകോവിലിന് സമീപത്തെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പിടിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്. ചീഫ് വിജിലൻസ് സെക്യൂരിറ്റി ഓഫീസർക്ക് ആണ് ദേവസ്വം ബെഞ്ച് നിർദ്ദേശം നൽകിയത്.

ദേവസ്വം സ്പെഷ്യൽ കമ്മീഷണറെയോ ഹൈക്കോടതിയെയോ അറിയിക്കാതെ സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി അഴിച്ചു മാറ്റിയ സംഭവത്തിലാണ് രേഖകളുടെ പരിശോധന. എത്ര സ്വർണം ഇവിടെ ഉണ്ടായിരുന്നു എന്നതടക്കം പരിശോധിച്ചുറപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ചെന്നൈയിലേക്ക് കൊണ്ടുപോയ സ്വർണ്ണപ്പാളികൾ ഉരുക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വർണം ഇളക്കിക്കൊണ്ടുപോയതെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്. ഭക്തർ നാണയത്തുട്ടുകൾ എറിഞ്ഞ് സ്വർണ്ണപ്പാളികൾക്ക് കേടുപാടുകൾ പറ്റിയിരുന്നു. ഇപ്പോഴത്തെ നിലയിൽ സ്വർണ്ണം തിരിച്ചെത്തിക്കാൻ ബുദ്ധിമുട്ടാണെന്നും ബോർഡ് അറിയിച്ചു. സ്വർണ്ണം തിരികെ എത്തിക്കണം എന്ന് ആവശ്യപ്പെടുന്നില്ലെന്നും രേഖകൾ പരിശോധിച്ചു വ്യക്തത വരുത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

നടപടിക്രമങ്ങൾ പാലിക്കാതെ സ്വർണം കൊണ്ടുപോയതിൽ പിഴവ് പറ്റിയെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അതേസമയം, സ്വർണ്ണം പൂശാൻ കൊണ്ട് പോയ സ്വർണപാളി അടിയന്തരമായി തിരിച്ചെത്തിക്കണമെന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു. എത്ര സ്വർണം മുൻപ് ഉണ്ടായിരുന്നു എന്നതടക്കം പരിശോധിക്കട്ടെയെന്ന് കോടതി. അറ്റകുറ്റപ്പണിയുടെ സ്പോൺസറെ അടക്കം കക്ഷി ചേർത്തു.


Leave a Reply

Your email address will not be published. Required fields are marked *