ഗാസയെ ഇസ്രായേലിന്റെ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പാത ഞായറാഴ്ച അടക്കുമെന്ന് ഇസ്രായേൽ. ഗാസയിലെ കച്ചവടക്കാർക്കും തൊഴിലാളികൾക്കും ഇസ്രായേലിലേക്ക് കടക്കാവുന്ന ഇറസ് ക്രോസിങ് ആണ് ഞായറാഴ്ച അടക്കാൻ തീരുമാനിച്ചത്. ഗാസയിൽ നിന്ന് ഹമാസ് റോക്കറ്റാക്രമണം നടത്തി എന്നാരോപിച്ചാണ് ഇസ്രായേലിന്റെ നീക്കം.റോക്കറ്റുകൾ വ്യോമപ്രതിരോധസംവിധാനം വഴി തടഞ്ഞതായും ഇസ്രായേൽ അറിയിച്ചു.
ഇതിനിടെ ഇസ്രായേലിന്റെ നീക്കത്തെ ശക്തമായി അപലപിച്ച് പലസ്തീൻ രംഗത്തുവന്നു. 15 വർഷമായി ഇസ്രായേൽ-ഈജിപ്ത് ഉപരോധങ്ങളിൽ കഴിയുന്ന 20 ലക്ഷം ഗാസവാസികൾക്ക് കടുത്ത ശിക്ഷയാണിതെന്ന് പലസ്തീൻ കുറ്റപ്പെടുത്തി. ഉപരോധം കടുപ്പിക്കുന്ന തീരുമാനമാണിതെന്നും സ്വീകാര്യമല്ലെന്നും പലസ്തീൻ പ്രതികരിച്ചു. മസ്ജിദുൽ അഖ്സയിലെ സൈനിക നടപടിയെ തുടർന്ന് ഇസ്രായേലും ഫലസ്തീനും തമ്മിൽ സംഘർഷം രൂക്ഷമായിരുന്നു. ഇതിനിടെ കഴിഞ്ഞാഴ്ച ഗാസയിലുടനീളം ഇസ്രായേൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു