കണ്ണൂർ: റെയിൽവേ ഉദ്യോഗസ്ഥചമഞ്ഞ് ആൾക്കാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിച്ച യുവതി അറസ്റ്റിൽ. ഇരിട്ടി ചരൾ സ്വദേശിനി ബിനിഷാ ഐസക്കിനെ (27) ആണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം അറസ്റ്റ് ചെയ്തത്. റെയിൽവേയിൽ ടി.ടി.ഇ. ആണെന്ന് പറഞ്ഞ് റെയിൽവേയിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്യുകയും വിവിധ ഘട്ടങ്ങളിലായി ഓരോ ആളിൽനിന്നും ഒരുലക്ഷവും അതിലധികവും രൂപ ഈടാക്കുകയുമായിരുന്നു. തട്ടിപ്പെന്ന് തോന്നാതിരിക്കാൻ പണം വിവിധ ആവശ്യങ്ങൾ പറഞ്ഞ് ഗഡുക്കളായാണ് വാങ്ങിയത്. ടി.ടി.ഇ.യുടെ വസ്ത്രം ധരിച്ച ഫോട്ടോയും വ്യാജ തിരിച്ചറിയൽകാർഡും ഇവരുടെ കൈയിലുണ്ടായിരുന്നു. പത്താംക്ലാസാണ് വിദ്യാഭ്യാസം.
തട്ടിപ്പിനിരയായ കണ്ണൂർ, കുറ്റ്യാടി സ്വദേശികളായ ആറുപേർ പരാതി നൽകിയിരുന്നു. ഫെയ്‌സ്ബുക്ക് പരിശോധിച്ചപ്പോൾ 20-തിലധികം പേരെ പറ്റിച്ചതായി വ്യക്തമായതായി പോലീസ് പറഞ്ഞു .