തിരുവനന്തപുരം: സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കർശനമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. തസ്തിക നിർണയത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമുള്ള സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടണമെന്നും ഇല്ലെങ്കിൽ ഈ മാസം 15 മുതൽ ശമ്പളം ലഭിക്കില്ലെന്നുമാണ് ഉത്തരവിലുള്ളത്. പ്രൊവിഷണൽ സർട്ടിഫിക്കറ്റിൻ്റെ കാലാവധി കഴിഞ്ഞ കെട്ടിടങ്ങളിൽ ക്ലാസ് നടത്തരുതെന്നും നിർദേശമുണ്ട്.
നേരത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാകാനുള്ള നിബന്ധനകൾ കർശനമാക്കിയിരുന്നു. പല അപകടങ്ങളും ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ഇത്തരമൊരു തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് പോയത്. എന്നാൽ, പൂർണമായും നടപ്പിലാക്കാൻ പറ്റാത്ത പശ്ചാത്തലത്തിലാണ് ജൂൺ 1ന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് താൽക്കാലികമായി ഒരു പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഹാജരാക്കുക, ഇത്തരത്തിൽ ഹാജരാക്കിയ പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് പ്രവർത്തിക്കാൻ അനുവദിക്കുക എന്ന തീരുമാനത്തിലേക്ക് പോയത്. ഇപ്പോൾ ഇത് വീണ്ടും മാറ്റി പ്രൊവിഷണൽ സർട്ടിഫിക്കറ്റ് പോര, പകരം നിർബന്ധമായും ഫിറ്റ്നസ് സർഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് എങ്ങനെ ഫിറ്റ്നസ് സർഫിക്കറ്റ് സംഘടിപ്പിക്കുമെന്ന പ്രതിസന്ധി നിലവിലുണ്ട്.

