ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി കണ്ട് സുരേഷ് ഗോപി; ഷൈനിന്റെ പരുക്ക് ഗുരുതരമല്ലെന്ന് കേന്ദ്രമന്ത്രി


വാഹനാപകടത്തില്‍ പരുക്കേറ്റ് തൃശൂരില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി സന്ദര്‍ശിച്ചു. സണ്‍ ആശുപത്രിയില്‍ എത്തിയാണ് സുരേഷ് ഗോപി ഷൈനിനെയും അമ്മയേയും കണ്ടത്.

ഷൈന്‍ ടോമിന്റെ പരുക്ക് ഗുരുതരമല്ലെന്ന് സുരേഷ് ഗോപി സന്ദര്‍ശനശേഷം മാധ്യമങ്ങളോട് പറഞ്ഞു. നടന് ശസ്ത്രക്രിയ വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. അച്ഛന്റെ സംസ്‌കാരത്തിന് ശേഷം ആയിരിക്കും ശസ്ത്രക്രിയ നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛന്‍ ചാക്കോയുടെ മരണം അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ന് രാത്രി 10.30ഓടെ വിദേശത്തുള്ള സഹോദരിമാര്‍ രണ്ടുപേരും എത്തുംമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സി പി ചാക്കോയുടെ മൃതദേഹം തൃശൂരില്‍ എത്തിച്ചു. പരുക്കേറ്റ ഷൈന്‍ ടോമിനെയും മാതാവ് മറിയ കാര്‍മലിനെയും തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി. തമിഴ്നാട് പാലാക്കോട് പൊലീസ് ആണ് കേസെടുത്തത്. ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ഷൈന്‍ ടോമും കുടുംബവും. മുന്നില്‍ പോവുകയായിരുന്ന കര്‍ണാടക രജിസ്ട്രേഷന്‍ ലോറിക്ക് പിന്നിലേക്ക് കുടുംബം സഞ്ചരിച്ച കാര്‍ ഇടിച്ചു കയറുകയായിരുന്നു. നടുവിലെ സീറ്റിലിരുന്ന പിതാവ് ചാക്കോയുടെ തല മുന്‍ സീറ്റില്‍ ഇടിച്ചു. സംഭവസ്ഥലത്തു തന്നെ ജീവന്‍ നഷ്ടമായി. ഒപ്പം ഉണ്ടായിരുന്ന മാതാവിന് ഇടുപ്പില്‍ പരുക്കേറ്റു. പുറകിലെ സീറ്റില്‍ ഉറങ്ങുകയായിരുന്ന ഷൈനിന്റെ തോളെല്ലിനും കൈക്കും പരുക്കേറ്റു.


Leave a Reply

Your email address will not be published. Required fields are marked *