കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചയാളെ കേസിൽ നിന്ന് ഒഴിവാക്കാൻ പതിനാലായിരം രൂപ കൈക്കൂലി വാങ്ങിയ എഎസ്ഐക്കെതിരെ നടപടി. പയ്യാവൂർ സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന ഇബ്രാഹിം സീരകത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ മാസം പതിമൂന്നിന് പയ്യാവൂരിൽ മദ്യപിച്ച് വാഹനമോടിച്ചെന്ന് കണ്ടെത്തിയ കോട്ടയം സ്വദേശിയെ സ്റ്റേഷനിൽ ഹാജരാക്കാതെ ഫോൺ നമ്പർ വാങ്ങി പറഞ്ഞുവിടുകയായിരുന്നു. മറ്റൊരാളുടെ പേരിൽ കേസെടുത്ത്, നടപടികളിൽ നിന്ന് ഒഴിവാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ഇയാളെ എഎസ്ഐ പിറ്റേ ദിവസം സമീപിച്ചു.
പകരക്കാരന് നൽകാനും കോടതി ചെലവിലേക്കുമായി പതിനാലായിരം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ഗൂഗിൾ പേ വഴി കൈപ്പറ്റുകയും ചെയ്തെന്നാണ് വകുപ്പുതല അന്വേഷണത്തിലെ കണ്ടെത്തൽ. നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.