രണ്ടു ദിവസത്തിലേറെ പനി നീണ്ടാല്‍ ജാഗ്രത വേണം; ഡെങ്കിയും എലിപ്പനിയും തിരിച്ചറിയാൻ ചികിത്സ നിര്‍ണായകം


സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനൊപ്പം വൈറല്‍ പനി, ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പെടെയുള്ള പകർച്ചവ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവിദഗ്ധർ ജാഗ്രതാ നിർദേശം നല്‍കുന്നു.

പനി നിസാരമായി കാണാതെ കൃത്യസമയത്ത് ചികിത്സ തേടുന്നതാണ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.

കോഴിക്കോട് മുൻ ഡി.എം.ഒ. ഡോ. കെ.കെ. രാജാറാമിന്റെ വാക്കുകളില്‍, പനിക്ക് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. വൈറല്‍ പനി, ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ ലക്ഷണങ്ങള്‍ പലപ്പോഴും സമാനമായിരിക്കുമെങ്കിലും രോഗം കൃത്യമായി തിരിച്ചറിയാൻ വൈദ്യപരിശോധന അനിവാര്യമാണ്. പ്രത്യേകിച്ച്‌ രണ്ടുദിവസമായിട്ടും പനി കുറയുന്നില്ലെങ്കില്‍ ചികിത്സ വൈകിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളില്‍ കടുത്ത പനി, കണ്ണുകള്‍ അനക്കുമ്പോള്‍ അനുഭവപ്പെടുന്ന വേദന, ശക്തമായ തലവേദന, ശരീരവേദന, ഛർദ്ദി എന്നിവ ഉള്‍പ്പെടുന്നു. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ആശുപത്രിയില്‍ എത്തി പരിശോധന നടത്തണം. ചികിത്സയ്ക്കൊപ്പം മതിയായ വിശ്രമവും രോഗമുക്തിക്ക് അത്യന്താപേക്ഷിതമാണ്.

അതേസമയം, എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് കണ്ണിന് ചുവപ്പ് നിറം കാണപ്പെടുന്നത്. മഴക്കാലത്ത് മലിനജലവുമായി സമ്പർക്കം കൂടുതലാകുന്നതിനാല്‍ എലിപ്പനിയുടെ സാധ്യതയും ഉയരും. അതിനാല്‍ പനി സ്വയം ചികിത്സിച്ച്‌ സമയം കളയാതെ ഡോക്ടറുടെ നിർദേശപ്രകാരം പരിശോധനയും ചികിത്സയും ഉറപ്പാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.

എന്താണ് ഡെങ്കിപ്പനി ?

ശുദ്ധജലത്തില്‍ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകള്‍ സാധാരണ പകലാണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ മൂന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

എങ്ങനെ പകരുന്നു?

ഡെങ്കി വൈറസ് ബാധിച്ച ഒരാളെ കടിച്ച കൊതുക് പിന്നീട് ആരോഗ്യമുള്ള മറ്റൊരാളെ കടിക്കുമ്പോഴാണ് രോഗം പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് രോഗം പകരില്ല. പകല്‍ സമയത്താണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ കൂടുതലായും കടിക്കുന്നത്.

പ്രധാന ലക്ഷണങ്ങള്‍

പെട്ടെന്ന് ഉയരുന്ന കഠിന പനി

കടുത്ത തലവേദന

കണ്ണിന് പിന്നിലെ വേദന

പേശികളിലും സന്ധികളിലും വേദന

ഛർദ്ദി, ഓക്കാനം

ക്ഷീണം

ചർമത്തില്‍ ചുവന്ന പാടുകള്‍

ചിലരില്‍ രക്തസ്രാവം, ഗുരുതര അവസ്ഥകള്‍

വീട്ടിൽ എടുക്കേണ്ട മുൻകരുതലുകള്‍

ഈഡിസ് കൊതുകുകള്‍ വളരെ ചെറിയ അളവിലുള്ള വെള്ളത്തിലും മുട്ടയിടും. അതുകൊണ്ട് തന്നെ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്

ശ്രദ്ധിക്കേണ്ട ഇടങ്ങള്‍:

പൂച്ചട്ടികളുടെ അടിഭാഗം

ഉപയോഗിക്കാത്ത ടയറുകള്‍

തേങ്ങയുടെ തൊണ്ട്

പ്ലാസ്റ്റിക് കപ്പുകള്‍, ബോട്ടിലുകള്‍

ഫ്രിഡ്ജിന്റെ ട്രേ

എയർ കണ്ടീഷണറിന്റെ ഡ്രെയിൻ പാൻ

മേല്‍ക്കൂരയിലെ വെള്ളക്കെട്ടുകള്‍

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇവ പരിശോധിച്ച്‌ വെള്ളം ഒഴിച്ചുകളയണം.

വെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ കൃത്യമായി മൂടിവയ്ക്കണം. തുറന്നുകിടക്കുന്ന പാത്രങ്ങള്‍ കൊതുകുകളുടെ പ്രജനന കേന്ദ്രമാകാം.

ടാങ്കുകള്‍

ബക്കറ്റുകള്‍

ഡ്രമ്മുകള്‍

മഴവെള്ളം കെട്ടിക്കിടക്കാവുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ശുചീകരിക്കുക.

കുറ്റിക്കാടുകള്‍ വെട്ടിത്തെളിക്കുക

മാലിന്യങ്ങള്‍ നീക്കം ചെയ്യുക

ഉപയോഗശൂന്യമായ പാത്രങ്ങള്‍ ഒഴിവാക്കുക

ഡെങ്കിപ്പനി തടയാനുള്ള ഏറ്റവും മികച്ച മാർഗങ്ങളില്‍ ഒന്ന് കൊതുകുകടി ഒഴിവാക്കുകയെന്നതാണ്.

ശരീരം മൂടുന്നതരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

കൊതുക് വല ഉപയോഗിക്കുക

ജനലുകളിലും വാതിലുകളിലും മെഷ് ഘടിപ്പിക്കുക.

മഴക്കാല ശുചീകരണം പതിവാക്കുക

മഴക്കാലത്ത് ആഴ്ചയില്‍ ഒരിക്കല്‍ “ഡ്രൈ ഡേ” ആചരിക്കുന്നത് നല്ലതാണ്. അന്ന് വീടും പരിസരവും പരിശോധിച്ച്‌ വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സ്ഥലങ്ങളും വൃത്തിയാക്കണം.

രോഗലക്ഷണങ്ങൾ അവഗണിക്കരുത്

മതിയായ വിശ്രമം എടുക്കുക

ധാരാളം വെള്ളം കുടിക്കുക

ഡോക്ടറുടെ നിർദേശപ്രകാരം പരിശോധന നടത്തുക

സ്വയം ചികിത്സ അപകടമാണ്.

കുട്ടികളെയും മുതിർന്നവരെയും പ്രത്യേകം ശ്രദ്ധിക്കുക

കുട്ടികള്‍, ഗർഭിണികള്‍, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ഡെങ്കിപ്പനി കൂടുതല്‍ ഗുരുതരമാകാൻ സാധ്യതയുള്ളതിനാല്‍ ഇവർക്ക് കൊതുകുകടി ഒഴിവാക്കാനുള്ള നടപടികള്‍ കർശനമായി പാലിക്കണം.

ഡെങ്കിപ്പനി; ചികിത്സ

ഡോക്ടറുടെ നിർദേശ പ്രകാരം മരുന്ന് കഴിക്കുന്നതിനൊപ്പം ധാരാളം വെള്ളവും ദ്രാവകങ്ങളും കുടിക്കുക. മതിയായ വിശ്രമം ആവശ്യമാണ്. രക്തസ്രാവം, ശ്വാസതടസം, കടുത്ത വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടൻ ആശുപത്രിയിലെത്തുക.


Leave a Reply

Your email address will not be published. Required fields are marked *