രാഷ്ട്രത്തലവന്മാര്‍ ഡല്‍ഹിയിലേക്ക്; ബ്രിക്സ് ഉച്ചകോടി നാളെ മുതല്‍


ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ ഡൽഹിയിൽ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പുലർച്ചെ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പുടിൻ ചർച്ച നടത്തും. യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കുന്നത് മോദി ഉന്നയിക്കും. ഇറാൻ പ്രസിഡന്റും അബുദബി കിരീടാവകാശിയും സൗദി വിദേശകാര്യ മന്ത്രിയും ഇന്ന് ഡൽഹിയിൽ എത്തും. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയാണ് ഏറ്റവും നിർണായകം. ഏഴ് വർഷത്തിന് ശേഷമാണ് ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ എത്തുന്നത്. സാമ്പത്തിക സഹകരണവും അതിർത്തി സംഘർഷവും ചർച്ചയാവും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉച്ചകോടിക്ക് ശേഷം സംയുക്ത പ്രസ്താവന ഉണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ശനിയാഴ്ചയാണ് ഷി ചിൻപിങ് ഇന്ത്യയിലെത്തുക. പ്രതിരോധ, വ്യാപാര മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് മോദി-ഷി ചർച്ചകളിലെ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന. അതേസമയം, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉച്ചകോടിയിൽ പങ്കെടുക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്ന രാജ്യങ്ങൾക്കിടയിൽ സമവായം രൂപപ്പെടുത്തുകയെന്നത് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും. അഭിപ്രായ ഭിന്നതകളെ തുടർന്ന് ബ്രിക്സ് വിദേശകാര്യമന്ത്രിതല യോഗത്തിൽ സംയുക്ത പ്രസ്താവന പുറത്തിറക്കാൻ കഴിഞ്ഞിരുന്നില്ല. ഹോർമുസ് മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാർ ബ്രിക്സ് ഉച്ചകോടിക്കായി ഒരുമിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *