പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക-80) അന്തരിച്ചു. അരീക്കാട് ഉള്ളിശ്ശേരി കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം. മൂവായിരത്തോളം പാട്ടുകൾക്ക് ഈണമിട്ടിട്ടുണ്ട്. സ്‌ട്രോക് ബാധിച്ച് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.
കിടപ്പിലാകുന്നതിനു രണ്ടുദിവസം മുൻപും വീടിന്റെ ഉമ്മറത്തിരുന്ന് പുതിയ പാട്ടിന് അബൂബക്കർ ഈണമിട്ടിരുന്നു. അവസാനനാളുകളിൽ കുടുബവും പ്രിയശിഷ്യരും മാത്രമായിരുന്നു കൂട്ട്. സിനിമാനടനായ മാമുക്കോയയും അബൂബക്കറും സഹപാഠികളായിരുന്നു. യേശുദാസ്, കെ.എസ്.ചിത്ര, എം.ജി. ശ്രീകുമാർ തുടങ്ങി മലയാളത്തിലെ പ്രമുഖ ഗായകരെല്ലാം അബൂബക്കറുടെ സംഗീതത്തിൽ പാടിയിട്ടുണ്ട്. മാപ്പിളപാട്ടു വേദികളിൽ അദ്ദേഹത്തിന്റെ ഗാനമില്ലാതെ വരുന്നത് അപൂർവമായിരുന്നു. ദേവരാജൻ മാസ്റ്ററുടെയും ബോംബെ രവിയുടെയും പ്രിയപ്പെട്ട തബലിസ്റ്റുമായിരുന്നു.
ഭാര്യ: കെ.വി. സുബൈദ. മക്കൾ: ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന. മരുമക്കൾ: സലാം, അസീസ്, അസീസ് കാഞ്ഞങ്ങാട്, സൗദാബി, അഫ്‌സീന. കബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 നു ശേഷം മാന്തോട്ടം കബർസ്ഥാനിൽ

