തെളിവായി വീണയുടെ വാട്സാപ് ചാറ്റുകള്‍; സന്ദേശങ്ങളില്‍ സാമ്പത്തിക ഇടപാട് വ്യക്തമെന്ന് ഇ.ഡി


മുൻ മുഖ്യമന്ത്രി പിണറായി വിജയനും മുൻ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനും എതിരെ സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ കത്തിൽ സാമ്പത്തിക ഇടപാടിന്  തെളിവായി ടി.വീണയുടെ വാട്സാപ് സന്ദേശങ്ങളും ഇ.ഡി. ഉൾപ്പെടുത്തി. റിയാസ് ഉൾപ്പെടെ ഉള്ളവരുമായി നടത്തിയ വാട്സാപ് സന്ദേശങ്ങളാണ് കത്തിലുള്ളത്. റിയാസിന്റെ അനധികൃത സ്വത്ത് സമ്പാദനവും വിദേശത്തേക്കുള്ള പണം കടത്തലും ഈ സന്ദേശങ്ങളിൽ വ്യക്തമാണെന്ന് ഇ ഡി കത്തിൽ അവകാശപ്പെടുന്നു.ഇതുകൂടാതെ വീണയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണം ഇടപാടിന് തെളിവായി കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  കേസെടുത്ത് അന്വേഷിക്കുമ്പോൾ കൂടുതൽ തെളിവുകൾ കൈമാറാൻ തയ്യാർ ആണെന്നും ഈ ഡിജിപിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.മുന്‍മന്ത്രി പി.എ.മുഹമ്മദ് റിയാസ് 20.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും അതില്‍ ഒരു ഭാഗം ഹവാല ഇടപാടിന് ഉപയോഗിച്ചെന്നും ഇ.ഡി.  ടി.വീണയുടെ ഡയറിയിലെ ഏഴ് പേജുകളില്‍ പണം കൈമാറ്റത്തിന്‍റെ വിവരങ്ങളുണ്ടെന്നും വീണയും റിയാസിന്‍റെ സുഹൃത്തുക്കളും ഇടപാട് സമ്മതിച്ചിട്ടുണ്ടെന്നും ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ അവകാശപ്പെട്ടു. സിഎംആര്‍എല്ലില്‍ നിന്നല്ല റിയാസിന് പണം ലഭിച്ചതെന്ന് പറഞ്ഞ്, കൈക്കൂലി വ്യാപകമെന്ന സൂചനയും ഇ.ഡി ഉയര്‍ത്തുന്നുണ്ട്.മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായിരിക്കെ 20.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു. ഇതില്‍ ഒരു ഭാഗം ഹവാല ഇടപാട് വഴി ദുബായിലേക്ക് കടത്തി. 2024–25 കാലഘട്ടത്തിലാണ് പണം കടത്തെന്നും ഇ.ഡി പറയുന്നു. ദുബായില്‍ ബിസിനസും കമ്പനിയും തുടങ്ങാനായിരുന്നു പണം കടത്ത്. റിയാസിന് പണം ലഭിച്ചത് പിണറായി വിജയന് കിട്ടിയത് പോലെ സി.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്നല്ല എന്ന് പറയുന്ന ഇ.ഡി, പക്ഷെ എവിടെ നിന്നാണെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം, ഇ.ഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്നത് വൈകിയേക്കും. ആഭ്യന്തരവകുപ്പിന് ഇതുവരെ നിയമോപദേശം ലഭിച്ചിട്ടില്ല. യു.എസിലുള്ള ആഭ്യന്തരമന്ത്രി പതിനാറാം തീയതി മടങ്ങിയെത്തിയ ശേഷമേ കേസെടുക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളിൽ തീരുമാനമുണ്ടാകൂ എന്നാണ് സൂചന.


Leave a Reply

Your email address will not be published. Required fields are marked *