ഓണവിപണിയിൽ ഹിറ്റായി കുടുംബശ്രീ.
പൂക്കളും പച്ചക്കറികളും ഭക്ഷ്യ ഉത്പന്നങ്ങളുമെല്ലാം വിറ്റഴിച്ച് ഇത്തവണ നേടിയത് 3.10 കോടിയിൽ അധികം വരുമാനം.
ജില്ലാതലത്തിലും കുടുംബശ്രീ സി ഡി എസ് തലത്തിലും നടത്തിയ ഓണച്ചന്തകൾ, ഓണശ്രീ വിപണന മേളകൾ, പൂക്കൾ വിതരണം ചെയ്ത നിറപ്പൊലിമ, കാർഷിക ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ച ഓണക്കനി എന്നിവയിലൂടെയാണ് കുടുംബശ്രീ കണ്ണൂർ ഈ വരുമാനം നേടിയത്.
‘ഓണം കുടുംബശ്രീക്കൊപ്പം’ എന്ന ടാഗിലായിരുന്നു ഇത്തവണ സംസ്ഥാനത്ത് കുടുംബശ്രീ ഓണം ആഘോഷമാക്കിയത്.
പോക്കറ്റ് മാറ്റ് വഴിയുള്ള ഓണം ഗിഫ്റ്റ് ഹാമ്പർ, ഓണസദ്യ, സി ഡി എസ് തലത്തിൽ കുടുംബശ്രീ സംരംഭകരുടെ തനത് ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയുള്ള കിറ്റ് എന്നിങ്ങനെ ഒട്ടേറെ പുതുമകൾ കൊണ്ടും കുടുംബശ്രീ ഓണം ഗംഭീരമാക്കി.
ഇത്തവണ ‘പോക്കറ്റ് മാർട്ട് ദ കുടുംബശ്രീ സ്റ്റോർ’ എന്ന കുടുംബശ്രീയുടെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഗിഫ്റ്റ് ഹാമ്പറുകൾ ഓർഡർ ചെയ്യാൻ സൗകര്യം ഒരുക്കിയിരുന്നു. കണ്ണൂരിലും കാസർകോട്ടും തൃശ്ശൂരിലുമാണ് ഇത് നടപ്പാക്കിയത്. കണ്ണൂരിൽ ഒരു ഗിഫ്റ്റ് ഹാമ്പറിന് 799 രൂപയാണ് വില. ഗിഫ്റ്റ് ഹാമ്പറുകൾ വഴി 19,97,500 രൂപയാണ് നേടിയത്.