വെളിച്ചെണ്ണ വില ഉയർന്നതോടെ സംസ്ഥാനത്ത് വ്യാജ വെളിച്ചെണ്ണ വ്യാപകമെന്ന് പരാതി. ലിറ്ററിന് 200- 260 രൂപ നിരക്കിലാണ് വിപണിയിൽ വ്യാജ വെളിച്ചെണ്ണ വിൽപ്പനയ്ക്ക് എത്തുന്നത്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വൻകിട ലോബിയാണ് ഇതിന് പിന്നിൽ. വ്യാജ വെളിച്ചെണ്ണയെക്കുറിച്ച് വിവരം നൽകിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നും പരാതിയുണ്ട്.
കൊപ്രയെക്കാൾ വിലകുറച്ചാണു വെളിച്ചെണ്ണ വിൽപനയെന്ന് ചെറുകിട മില്ലുടമകൾ പറയുന്നു. ഒരുകിലോ കൊപ്രയ്ക്ക് 220 രൂപയാണ് വില. ഒരുകിലോ കൊപ്ര ആട്ടിയാൽ 650 ഗ്രാം വെളിച്ചെണ്ണയാണു ലഭിക്കുക. പാരഫിനാണ് ഇത്തരം വെളിച്ചെണ്ണയിൽ കലർത്തുന്നതെന്നും മില്ലുടമകൾ പറയുന്നു. നല്ല പാക്കറ്റുകളിൽ പല പേരുകളിലാണ് വ്യാജ വെളിച്ചെണ്ണ ഓഫർ എന്ന പേരിൽ വിൽപന നടത്തുന്നത്.
തമിഴ്നാട്ടിലെ മൊത്തക്കച്ചവടക്കാരിൽ നിന്നു വാങ്ങുന്ന വ്യാജ വെളിച്ചെണ്ണ വയനാട്, കോഴിക്കോട്, വടകര കേന്ദ്രമാക്കിയുള്ള ഏജന്റുമാരാണു കടകളിൽ വിൽപനയ്ക്ക് എത്തിക്കുന്നത് . മുൻപ്, വ്യാജ വെളിച്ചെണ്ണ വിൽപന തടയാൻ ആരോഗ്യവകുപ്പ് കടകളിൽ പരിശോധന കർശനമാക്കുകയും പല പേരുകളിലുള്ള വെളിച്ചെണ്ണയുടെ വിൽപന നിരോധിക്കുകയും ചെയ്തിരുന്നു

