PSC പരീക്ഷയില്‍ വന്‍ക്രമക്കേട്; ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചില്ലെന്ന് പരാതി, അതിവേഗ നിയമന ശുപാര്‍ശയും


തിരുവനന്തപുരം: പിഎസ്‌സിക്കെതിരെ പരീക്ഷാക്രമേക്കട് പരാതിയും നിയമനവിവാദവും. ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷയില്‍ പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു. ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നാണ് പരാതി. പിഴവ് തിരുത്താതെ നിയമന ശുപാര്‍ശയും അതിവേഗം നല്‍കി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് നിയമന ശുപാര്‍ശ നല്‍കിയത്. ഇടത് അനുകൂല സംഘനടനയിലെ അംഗത്തിനാണ് ഒന്നാം റാങ്ക് ലഭിച്ചതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

ആസൂത്രണ ബോര്‍ഡിലെ ചീഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയ്ക്ക് എതിരെയാണ് ക്രമക്കേട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും പത്തിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് പരിശോധിച്ചിട്ടില്ലെന്ന് കണ്ടെത്തിയതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഉത്തര കടലാസിന്റെ പകര്‍പ്പ് പരിശോധനയിലാണ് മാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയത്.

മാര്‍ക്ക് വ്യക്തമാക്കാതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തത്. അഭിമുഖത്തിലും എഴുത്ത് പരീക്ഷയിലും കിട്ടിയ മാര്‍ക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. ഉത്തരകടലാസ് പകര്‍പ്പിന് അപേക്ഷ നല്‍കിയവരെ ഒരു വര്‍ഷം വട്ടം കറക്കിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഉത്തരക്കാടലാസ് നല്‍കിയില്ല. ഒടുവില്‍ ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.

പിഴവ് തിരുത്താതെ അതിവേഗ നിയമന ശുപാര്‍ശയുമായാണ് പിഎസ്‌സി നല്‍കിയതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളില്‍ നിയമന ശുപാര്‍ശ നല്‍കി. ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ അംഗത്തിനാണ്. തുടര്‍ന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. മുന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് പിഎസ്‌സിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *