കൈവശമുള്ള 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഇനിയും അവസരം: മാർ​ഗങ്ങൾ വിശദീകരിച്ച് ആർ.ബി.ഐ


ന്യൂഡൽഹി: പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപയുടെ ബാങ്ക് നോട്ടുകൾ കൈവശമുള്ളവർക്ക് അത് മാറ്റിയെടുക്കാൻ ഇനിയും അവസരമുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഈ നോട്ടുകൾക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആർ.ബി.ഐ വ്യക്തമാക്കുന്നു. പൊതുജനങ്ങൾക്ക് തങ്ങളുടെ പണം സുരക്ഷിതമായി അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിനായി രണ്ട് പ്രധാന മാർഗ്ഗങ്ങളാണ് കേന്ദ്ര ബാങ്ക് നിർദ്ദേശിക്കുന്നത്.നോട്ടുകൾ മാറ്റിയെടുക്കാനുള്ള വഴികൾ:
ആർ.ബി.ഐ ഇഷ്യൂ ഓഫീസുകൾ വഴി: രാജ്യത്തുടനീളമുള്ള റിസർവ് ബാങ്കിന്റെ 19 ഇഷ്യൂ ഓഫീസുകളിൽ (Issue Offices) നേരിട്ടെത്തി 2000 രൂപ നോട്ടുകൾ കൈമാറാവുന്നതാണ്. ഈ തുക നേരിട്ട് വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിക്കൊടുക്കാനുള്ള സംവിധാനവും ഇവിടെയുണ്ട്.

ഇന്ത്യാ പോസ്റ്റ് വഴി (തപാൽ മാർഗ്ഗം): ഇഷ്യൂ ഓഫീസുകളിൽ നേരിട്ടെത്താൻ സാധിക്കാത്തവർക്ക് രാജ്യത്തെ ഏതെങ്കിലും പോസ്റ്റ് ഓഫീസ് വഴി നോട്ടുകൾ ആർ.ബി.ഐ ഓഫീസുകളിലേക്ക് ഇൻഷുർ ചെയ്ത തപാലായി അയക്കാവുന്നതാണ്. പണം ആർ.ബി.ഐയിൽ എത്തുന്ന മുറയ്ക്ക് തുക ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും.,
പശ്ചാത്തലം
2016-ലെ നോട്ടുനിരോധനത്തിന് പിന്നാലെ വിപണിയിലെ പണലഭ്യത വേഗത്തിലാക്കാനാണ് 2000 രൂപ നോട്ടുകൾ സർക്കാർ അവതരിപ്പിച്ചത്. . തുടർന്ന് ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ 2023 മെയ് 19-നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി ആർ.ബി.ഐ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ബാങ്കുകൾ വഴി മാറ്റിയെടുക്കാൻ ഒക്ടോബർ 7 വരെ സമയം അനുവദിച്ചിരുന്നു. അതിനുശേഷമാണ് ഈ സേവനം ആർ.ബി.ഐ ഓഫീസുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയത്.

പ്രചാരത്തിലുള്ള നോട്ടുകളുടെ മൂല്യം കുറഞ്ഞു
ആർ.ബി.ഐ പുറത്തുവിട്ട കണക്കുകൾ പ്രകാരം വിപണിയിലുണ്ടായിരുന്ന ഭൂരിഭാഗം 2000 രൂപ നോട്ടുകളും ഇതിനകം തിരിച്ചെത്തിയിട്ടുണ്ട്. 2023 മെയ് മാസത്തിൽ നോട്ട് പിൻവലിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. എന്നാൽ ഈ വർഷം ഏപ്രിൽ മാസത്തെ കണക്കനുസരിച്ച് ഇത് 5,451 കോടി രൂപയായി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കൈവശം അവശേഷിക്കുന്ന നോട്ടുകൾ എത്രയും വേഗം മേൽപ്പറഞ്ഞ മാർഗ്ഗങ്ങളിലൂടെ മാറ്റിയെടുക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.


Leave a Reply

Your email address will not be published. Required fields are marked *