തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തെങ്കിലും കെഎസ്ആര്‍ടിസിക്ക് നഷ്ടമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സൗജന്യ യാത്രയില്‍ കെഎസ്ആര്‍ടിസിക്ക് ഇതുവരെ 75 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രതിദിനം 2.5 കോടിയുടെ വരുമാനം നഷ്ടമാകുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പദ്ധതിയുടെ ഭാഗമായി വനിതാ യാത്രക്കാരുടെ എണ്ണത്തില്‍ 40 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പ്രതിദിനം ശരാശരി 7.25 ലക്ഷം സ്ത്രീകളാണ് യാത്ര ചെയ്യുന്നത്. ഇതുവരെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത് 1.87 കോടി സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നാണ്. നിലവില്‍ 3125 ഓര്‍ഡിനറി ബസുകളാണ് പദ്ധതിക്കായി സര്‍വീസ് നടത്തുന്നത്.
അതേസമയം, ഗവി പ്രിയദര്‍ശിനി ബസ് തുടര്‍ച്ചയായി ബ്രേക്ക്ഡൗണ്‍ ആകുന്ന സംഭവത്തില്‍ കെഎസ്ആര്‍ടിസി അന്വേഷണം ആരംഭിച്ചു.
കെഎസ്ആര്‍ടിസി സിഎംഡി നിയോഗിച്ച സംഘം പത്തനംതിട്ടയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗമാണ് ബസുകള്‍ പരിശോധിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സിഎംഡിക്ക് കൈമാറും. കഴിഞ്ഞദിവസം ഗവിയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസ് കാറ്റാടിക്കുന്നില്‍ വെച്ച് ബ്രേക്ക് ഡൗണ്‍ ആയിരുന്നു.
ഗവി ബസ്സില്‍ യാത്രക്കാരുടെ എണ്ണം 55 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്. ബസ്സുകള്‍ തുടര്‍ച്ചയായി ബ്രേക്ക് ഡൗണ്‍ ആകുന്ന സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയത്.
സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയാണ് പ്രിയദർശിനി. ഓര്‍ഡിനറി വിഭാഗത്തിലെ ഏഴ് ക്ലാസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ലഭിക്കുന്നത്. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്/ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ്, പോയിന്റ് ടു പോയിന്റ്/ ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ ക്ലാസുകളിലാണ് സൗജന്യ യാത്ര ലഭ്യമാകുക. എല്ലാ പ്രായത്തിലുള്ള സ്ത്രീകളും ട്രാന്‍ജെന്‍ഡേഴ്‌സിനും യാത്ര സൌജന്യമാണ്.

