തിരുവനന്തപുരം: ഡോ ഷഹനയുടെ ആത്മഹത്യ കേസിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പോലീസ്. കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിൽ ആണ്. പോലീസ് വെള്ളിയാഴ്ച ബന്ധുക്കളുടെ വീട്ടിൽ ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മർദ്ദം ചെലുത്തി എന്നാണ് ഷഹനയുടെ മാതാവിന്റെ മൊഴി എന്നാണ് റിപ്പോർട്ടുകൾ.
ഇതിന് പിന്നാലെയാണ് റുവൈസിന്റെ പിതാവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനായി പോലീസ് അന്വേഷിക്കുന്നത്. റുവൈസിനെ തിങ്കളാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. തിങ്കാളാഴ്ച പതിനൊന്നരയോടെയായിരുന്നു ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. വിവാഹത്തിൽ നിന്ന് റുവൈസ് പിന്മാറിയ വിഷമത്തിലാണ് ഷഹന ആത്മഹഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ പറയുന്നത്.
അവസാന നിമിഷമാണ് റുവൈസും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറിയത്. വിവാഹത്തിന് മുന്നോടിയായി റുവൈസും ബന്ധുക്കളും ഷഹനയുടെ വീട്ടിലേക്കും ഷഹനയുടെ ബന്ധുക്കൾ റുവൈസിന്റെ വീട്ടിലേക്കും പോയിരുന്നു. എന്നാൽ സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് പിന്മാറുകയായിരുന്നു എന്നാണ് പറയുന്നത്. വിവാഹത്തിൽ നിന്ന് പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഡോ ഷഹന തിങ്കാളാഴ്ച രാവിലെ ഡോ റുവൈസിന് വാട്സ്ആപ്പ് സന്ദേശം അയക്കുകയും എന്നാൽ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ട് എന്നാണ് പോലീസ് വിലയിരുത്തൽ. അതേ സമയം ഡോ ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ കഴക്കൂട്ടം അസി. കമ്മീഷണറുടെ ചോദ്യം ചെയ്യലിൽ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചിരുന്നു. ഷഹനയുടെ മൊബൈൽ നിന്നും തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു, റുവൈസിന് പുറമെ അച്ഛനെയും ബന്ധുക്കളെയും കൂടി പ്രതിചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കറ് കണക്കിന് വസ്തവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കയ്യിൽ ഇല്ല എന്നുള്ളത് സത്യമാണ് എന്ന് ഡോ ഷഹനയുടെ ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നുവെന്നാണ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്. റുവൈസും ബന്ധുക്കളും പണം ആവശ്യപ്പെട്ടുവെന്നാണ് ഷഹനയുടെ ബന്ധുക്കളുടെ മൊഴി. റുവൈസിന്റെ അച്ഛനെ കുറിച്ചാണ് മാെഴിയിൽ പ്രത്യേകിച്ച് പറയുന്നത്. റുവൈസും ബന്ധുക്കളും സ്വർണത്തിനും പണത്തിനും വേണ്ടി നേരിട്ട് സമ്മർദ്ദം ചെലുത്തിയെന്ന് ഷഹനയുടെ ആത്മഹത്യ കുറിപ്പിലും വ്യക്തമാണ്.