അന്തരിച്ച സിപിഐ നേതാവ് കാനം രാജേന്ദ്രന് വിട നല്‍കാനൊരുങ്ങി കേരളം. ആയിരകണക്കിന് പ്രവർത്തകരുടെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കാനത്തെ വീട്ടിലെത്തി. വിലാപയാത്ര കടന്നുപോയ സ്ഥലങ്ങളിലെല്ലാം ആളുകള്‍ തിങ്ങിനിറഞ്ഞതോടെ നേരത്തെ നിശ്ചയിച്ചിരുന്നതിലും വളരെ വൈകിയാണ് എത്തിയത്.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വിലാപയാത്ര കോട്ടയത്തെ സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയത്. ഇന്ന് രാവിലെ 11-ന് ജന്മനാടായ കാനത്തെ വീട്ടുവളപ്പില്‍ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. അന്തിമോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കാനത്തെ വീട്ടിലെത്തും.
കാനത്തിന്‍റെ ഭൗതിക ശരീരം ഇന്നലെ കൊച്ചിയിൽ നിന്ന് ഒൻപതരയോടെ വ്യോമ മാർഗം തിരുവനന്തപുരത്ത് എത്തിച്ചു. വിമാനത്താവളത്തിൽ പ്രവർത്തകർ പാർട്ടി സെക്രട്ടറിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. പട്ടം പി എസ് സ്‌മാരകത്തിൽ ഉച്ചയ്ക്ക് രണ്ട് മണിവരെ മൃതദേഹം പൊതുദർശനത്തിനു വെച്ചു.
നൂറു കണക്കിന് പേരാണ് കാനത്തെ അവസാനമായി കാണാനെത്തിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ തുടങ്ങിയവർ പി എസ് സ്മാരകത്തിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.