വയനാട്ടിൽ കടുവയാണെങ്കിൽ പാലക്കാട് ധോണി നിവാസികളുടെ ഉറക്കം കെടുത്തുന്നത് പുലിയാണ്. പാലക്കാട് ധോണിയിൽ ഇറങ്ങിയ പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു. പ്രദേശത്ത് കണ്ട കാൽപ്പാടുകൾ പുലിയുടേതാണെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നാട്ടുകാർ.
വയനാട് വാകേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവക്കായുള്ള തെരച്ചിൽ ഏഴാം ദിവസവും തുടരുകയാണ്. മുത്തങ്ങ ആനപ്പന്തിയിൽ നിന്നെത്തിച്ച കുങ്കിയാനകളെയടക്കം പ്രദേശത്ത് എത്തിച്ചാണ് തെരച്ചിൽ നടത്തുന്നത്. കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലാണെന്നും ഉടൻ പിടിയിലാകുമെന്നും ഉത്തരമേഖലാ സി സി എഫ് വ്യക്തമാക്കിയിട്ടുണ്ട് .
അതേസമയം സമീപ പ്രദേശത്ത് കടുവയുടെ പുതിയ കാൽപ്പാടുകൾ കണ്ടത് പ്രദേശത്ത് ആശങ്ക വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. യുവാവ് കൊല്ലപ്പെട്ട വാകേരിയിൽ നിന്ന് അഞ്ച് കിലോ മീറ്റർ അകലെയാണ് കാൽപാടുകൾ കണ്ടെത്തിയത്.
വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന 13 വയസ്സ് പ്രായമുള്ള ആൺ കടുവയാണ് കർഷകനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
പ്രജീഷ് എന്ന യുവാവിനെയാണ് കടുവ കൊന്നത്. രാവിലെ പശുവിന് പുല്ലരിയാൻ പോയ പ്രജീഷ് തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവ ആക്രമിച്ചു കൊന്ന നിലയിൽ കണ്ടെത്തിയത്. ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. എട്ട് വർഷത്തിനിടെ ഏഴ് പേരാണ് വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഈ വർഷം രണ്ട് പേർ കൊല്ലപ്പെട്ടു.