ജീവനക്കാരുടെ കുറവ് മൂലമുള്ള പ്രയാസം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി വിരമിച്ച ജീവനക്കാരിൽ നിന്ന് 65 വയസിൽ താഴെയുള്ളവരെ വീണ്ടും ജോലിക്കെടുക്കാൻ റെയിൽവെ തീരുമാനിച്ചു. രാജ്യത്തെ വിവിധ സോണുകളിലായി 25000 പേരെയാണ് നിയമിക്കുന്നത്. സൂപ്പർവൈസർ മുതൽ ട്രാക്ക് മാൻ ജോലികൾക്ക് വരെ 65 വയസിൽ താഴെയുള്ള വിരമിച്ച ജീവനക്കാർക്ക് അപേക്ഷിക്കാനാവും.
എല്ലാ സോണുകളിലും ജനറൽ മാനേജർമാർക്ക് വിരമിച്ചവരെ നിയമിക്കാൻ റെയിൽവെ ബോർഡ് നിർദ്ദേശം നൽകി. വിരമിക്കുന്നതിന് മുൻപ് അവസാന അഞ്ച് വർഷം ഔദ്യോഗിക കൃത്യനിർവഹണത്തിൽ മികവ് കാട്ടിയവരെയാണ് നിയമനത്തിനായി പരിഗണിക്കുക. ഇവർ വിജിലൻസ് കേസുകളിലും മറ്റും പ്രതികളായവർ ആകരുതെന്നും നിബന്ധനയുണ്ട്.
ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് അവസാനം ലഭിച്ച ശമ്പളത്തിൽ നിന്ന് അടിസ്ഥാന പെൻഷൻ കുറച്ചുള്ള തുക ശമ്പളമായി ലഭിക്കും. യാത്രാ ബത്തയും ഔദ്യോഗിക യാത്രകൾക്കുള്ള സാമ്പത്തിക അലവൻസും ലഭിക്കും. എന്നാൽ ഇൻക്രിമെൻ്റ് ലഭിക്കില്ല. രാജ്യത്ത് ട്രെയിൻ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. നോർത്ത്-വെസ്റ്റേൺ റെയിൽവെയിൽ മാത്രം 10000 ത്തിലധികം തസ്തികകൾ ഒഴിഞ്ഞ് കിടക്കുകയാണ്.