ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ ഫോണുകള്‍ മോഷ്ടിച്ചു; മുന്‍ പൊലീസുകാരന്‍ അറസ്റ്റില്‍


ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ മൊബൈല്‍ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മുന്‍ പൊലീസുകാരന്‍ അറസ്റ്റില്‍. പയ്യന്നൂർ അന്നൂർ പുതിയങ്കാവ് വെള്ളോറ മഠത്തിൽ വിപിൻകുമാറിനെയാണ് (39) അറസ്റ്റ് ചെയ്തത്. നേരത്തേ മോഷണക്കേസുകളിലടക്കം ഉൾപ്പെട്ടതിനാൽ ഇയാളെ പൊലീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. ക്ഷേത്രത്തിൽ തൊഴാൻ കയറുന്നവർ പുറത്തുവച്ച മൊബൈൽ ഫോണുകളാണ് ഇയാള്‍ മോഷ്ടിച്ചത്. രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു വിപിന്‍ മോഷണം നടത്തിയത്. ക്ഷേത്രത്തിൽ കയറാൻ ഭക്തർ പുറത്ത് അഴിച്ചുവച്ച ഷർട്ടിന്റെ പോക്കറ്റിൽനിന്നാണ് മൊബൈൽ ഫോണുകൾ കവർന്നത്. രാജരാജേശ്വര ക്ഷേത്ര ദർശനത്തിനെത്തിയ ചിറ്റാരിക്കാൽ ആലയിൽ പടിഞ്ഞാറേ വീട്ടിൽ സജിൻ മോഹനന്റെ 27,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ കവർന്ന സംഭവത്തിലും പയ്യന്നൂർ ക്ഷേത്രത്തിലെ കവർച്ചയിലും പൊലീസ് കേസെടുത്തിരുന്നു. ക്ഷേത്രങ്ങളിലെ കവർച്ചയുടെ ദൃശ്യങ്ങൾ പരിശോധിച്ച് മോഷ്ടാവ് വിപിൻകുമാറാണന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ രാവിലെ തൃച്ചംബരത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത്. കവർന്ന ഫോണുകളും കണ്ടെത്തി. തൃച്ചംബരം ക്ഷേത്രനടയിലെ തുറന്നഭണ്ഡാരത്തിൽനിന്നു പണം എടുക്കുന്ന ദൃശ്യങ്ങളും ലഭിച്ചിരുന്നു. 2010ൽ ആണ് വിപിൻകുമാർ പൊലീസിൽ കയറിയത്. കൃത്യമായി ജോലിക്ക് ഹാജരാകാതിരിക്കുകയും ആരോപണങ്ങളിലും കേസുകളിലും പെടുകയും ചെയ്തതിനാൽ സർവീസിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. നടപടി നേരിടുമ്പോൾ കാസർകോട്ട് റെയിൽവേ വിഭാഗത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഡിവൈഎസ്പി ടി.പി.സുമേഷ്, ഇൻസ്പെക്ടർ ശ്രീഹരി, എസ്ഐ പി.ജി.സാംസൺ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിച്ചത്. എസ്ഐ പി.ജി.സാംസണിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.


Leave a Reply

Your email address will not be published. Required fields are marked *