ഇരിട്ടി: പുനരധിവാസ മേഖലയിലെ ബ്ലോക്ക് 9 ൽ വനയനാടൻ കാടുകളിൽ വനം ദൗത്യ സംഘം ഇന്നലെ ഡ്രോൺ ഉപയോഗിച്ചു തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല.
5 ആനകൾ ഈ പ്രദേശത്ത് മാത്രമുണ്ടെന്നാണു നിഗമനം. 6 മാസത്തിനിടെ വിവിധ ഘട്ടങ്ങളിൽ ആയി നടത്തിയ തുരത്തലിൽ ഫാം കൃഷിയിടത്തിൽ നിന്നും പുനരധിവാസ മേഖലയിൽ നിന്നും ആയി 70 ലധികം ആനകളെ ആറളം വന്യജീവി സങ്കേതത്തിലേക്കു തുരത്തിയെങ്കിലും ഇവ വീണ്ടും തിരികെ എത്തി നാശം ഉണ്ടാക്കുകയാണ്.
കഴിഞ്ഞ ദിവസം ബ്ലോക്ക് 7 ൽ 230 റബർ മരങ്ങളുടെ തൊലിയാണ് കാട്ടാനകൾ പൊളിച്ചു തിന്നത്. തെങ്ങുകളും നശിപ്പിച്ചു. രാത്രിയും പകലും ഇല്ലാതെ വനം റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെ നേതൃത്വത്തിൽ വനപാലകരുടെ കാവൽ ഉണ്ടെങ്കിലും എല്ലാ ദിവസവും ഏതെങ്കിലും ഭാഗത്ത് വൻ നാശം സൃഷ്ടിക്കുന്നുണ്ട്. ബ്ലോക്ക് 9 ൽ ഒരു കൂട്ടം ആനകൾ തന്നെ തമ്പടിച്ചിട്ടുണ്ട്.
ആന തുരത്തൽ വീണ്ടും ഊർജിമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഡ്രോൺ പരിശോധന നടത്തിയത്. ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.ചന്ദ്രനൻ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രമോദ്കുമാർ ഡ്രോൺ പരിശോധനയ്ക്ക് നേതൃത്വം നൽകി.