മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് പോര് മുറുകി. ശക്തമായ മത്സരം നടക്കുന്ന പാലക്കാട് ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണം മെട്രോമാൻ ഇ ശ്രീധരനെ വീട്ടിൽ സന്ദർശിച്ച് തുടങ്ങും. വൈകീട്ട് സി കൃഷ്ണകുമാറിന്റെ റോഡ് ഷോയും നടക്കും. രാഹുൽ മാങ്കൂട്ടത്തിൽ രാവിലെ കോട്ടമൈതാനത്ത് നിന്ന് പ്രചാരണം ആരംഭിക്കും.
വിവാഹവീടുകളും ആരാധനാലയങ്ങളും സന്ദർശിക്കും. മണ്ഡലത്തിലെ പൗരപ്രമുഖരെ കണ്ടാണ് ഡോ പി സരിൻ തുടങ്ങുക.വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി നവ്യ ഹരിദാസിനെ രംഗത്തിറക്കിയതോടെ മത്സര ചിത്രം വ്യക്തമായി. കോഴിക്കോട് സ്വദേശിയായ നവ്യ നിലവിൽ കോർപ്പറേഷൻ കൗൺസിലർ ആണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് സൗത്ത് മണ്ഡലത്തിൽ 20 ശതമാനത്തിൽ അധികം വോട്ടുകൾ നേടിയിരുന്നു. മഹിളാമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന നവ്യയെ രംഗത്തിറക്കിയത് വഴി ബിജെപി ലക്ഷ്യമിടുന്നത് കൂടുതൽ സ്ത്രീ വോട്ടർമാരെയാണ്.
എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്നലെത്തന്നെ പ്രചാരണം തുടങ്ങിയിരുന്നു. ഇന്ന് രാവിലെ നിലമ്പൂർ മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുള്ളത്. ഇരുപത്തിമൂന്നിനാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുക. അന്നുതന്നെ റോഡ് ഷോയോടു കൂടി കൽപ്പറ്റയിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കും. 24 നാണ് സത്യൻ മൊകേരിയുടെ നാമനിർദ്ദേശ പത്രിക സമർപ്പണം.