ഇസ്ലാമബാദ്: ഇന്ത്യക്കെതിരെ ആണവായുധ ഭീഷണിയുമായി വീണ്ടും പാകിസ്താൻ രംഗത്ത്. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധമെന്നും ആണവായുധങ്ങൾ പ്രദർശനത്തിനല്ലെന്നുമാണ് ഭീഷണി. 130 ആണവായുധങ്ങൾ ഇന്ത്യക്ക് വേണ്ടി മാത്രമുള്ളതാണെന്നും റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി ഭീഷണി മുന്നറിയിപ്പ് നൽകി.
പാകിസ്താൻ യുദ്ധത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നുവെന്ന് നേരത്തെയും ഹനീഫ് അബ്ബാസി ഭീഷണിമുഴക്കിയിരുന്നു. റെയിൽവേ സ്റ്റേഷനുകളുടെ നിയന്ത്രണം സൈന്യത്തിന് വിട്ടുനൽകി. സൈനിക ടാങ്കുകളുടെയും മറ്റും നീക്കത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നും പാക് റെയിൽവേ മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
പാകിസ്താന്‍ ആണവ രാഷ്ട്രമാണെന്ന കാര്യം ഇന്ത്യ മറക്കരുതെന്നും വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം എന്നും പാക് പ്രതിരോധമന്ത്രി ഖവാജ ആസിഫും ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് പഹല്‍ഗാം ആക്രമണത്തില്‍ അന്താരാഷ്ട്ര അന്വേഷണം വേണമെന്നും അന്താരാഷ്ട്ര തലത്തിലുളള ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പാക് പ്രതിരോധമന്ത്രി വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ ഒരു സമ്പൂര്‍ണ്ണ യുദ്ധത്തിന് കാരണമായേക്കും എന്നായിരുന്നു മന്ത്രിയുടെ മുന്നറിയിപ്പ്.