കേളകം : പശ്ചിമഘട്ടത്തിലെ കൊട്ടിയൂർ കുന്നുകളുടെ ഭാഗമായ പാലുകാച്ചിമലയിലേക്ക് ഇനി യാത്ര പോകാം. ഹൈന്ദവ പുരാണത്തിലെ ദക്ഷയാഗഭൂമി എന്ന് വിശ്വസിക്കപ്പെടുന്ന കൊട്ടിയൂരിന്റെ ഐതിഹ്യങ്ങളോട് ചേർന്നുനിൽക്കുന്നതുമായ പാലുകാച്ചിമലയിൽ സഞ്ചാരികൾക്ക് ഇനി ട്രക്കിങ് നടത്താം. പാലുകാച്ചിമല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് ജൂൺ മൂന്നിന് തുടങ്ങും. ഡി.എഫ്.ഒ. പി.കാർത്തിക് ഉദ്ഘാടനം ചെയ്യും.
കൊട്ടിയൂർ വനത്തിലൂടെ വൻമരങ്ങളുടെ തണലിലൂടെയാണ് ട്രക്കിങ്. മൂന്നുകിലോമീറ്ററോളം വനത്തിലൂടെ മലകയറിയാൽ പാലുകാച്ചിമലയ്ക്ക് മുകളിലെത്താം. നനുത്ത കാറ്റടിക്കുന്ന പുൽമേട്ടിൽ 360 ഡിഗ്രി ദൂരക്കാഴ്ചകളാണ് മലയ്ക്ക് മുകളിൽ കാത്തിരിക്കുന്നത്.
ഡി.എഫ്.ഒ., കൊട്ടിയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, കേളകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ട്രക്കിങ് തുടങ്ങാൻ തീരുമാനമായത്. ഇതിനു മുന്നോടിയായി പാലുകാച്ചിമല കേന്ദ്രീകരിച്ച് വനസംരക്ഷണസമിതി രൂപവത്കരിച്ചിരുന്നു. ട്രക്കിങ്ങിന്റെ ബേസ് ക്യാമ്പായ സെയ്ന്റ് തോമസ് മൗണ്ടിൽ ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സ്ഥലം, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നുണ്ട്. സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗാർഡുകളെയും നിയമിക്കും. മറ്റ് അടിസ്ഥാനസൗകര്യങ്ങൾ ഘട്ടംഘട്ടമായി സ്ഥാപിക്കും.