മാത്തിൽ: ആലപ്പടമ്പ് കാനത്തിലെ കൃഷിയിടം നശിപ്പിച്ച നിലയിൽ. 50 സെന്റ് സ്ഥലത്തുള്ള തെങ്ങും പച്ചക്കറി കൃഷിയുമാണ് പൂർണമായും നശിപ്പിച്ചത്. കോറോത്തെ കെ.എം.മുരളീകൃഷ്ണന്റെ സ്ഥലമാണിത്. കൃഷി നടത്തുന്നതും സംരക്ഷിക്കുന്നതും മുരളീകൃഷ്ണന്റെ അമ്മാവനും കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ കെ.എം.ബാലകേശവൻ നമ്പീശനാണ്.
കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽകുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബാലകേശവനെതിരെ പാർട്ടി നടപടിയുണ്ടായിരുന്നു. പ്രസിഡന്റിനെതിരായ ഗൂഢാലോചനയിൽ പങ്ക് കണ്ടെത്തിയതിനെത്തുടർന്ന് പാർട്ടിക്കുള്ളിൽ താക്കീത് നൽകാനാണ് തീരുമാനം.
മുള്ളുവേലി തകർത്ത് അകത്ത് കടന്നാണ് കൃഷിയിടം നശിപ്പിച്ചത്. തെങ്ങിൻതൈകൾ പത്തെണ്ണം പൂർണമായി നശിപ്പിച്ചു. ശേഷിക്കുന്നവ പിഴുതെറിഞ്ഞു. പിഴുതെടുക്കാൻ പറ്റാത്തവ ചവിട്ടി നശിപ്പിച്ചു. 84,000 രൂപ ചെലവിട്ട് നിർമിച്ച മഴമറയിലെ പച്ചക്കറികളും പിഴുതിട്ടുണ്ട്.
പയർ, വെണ്ട തുടങ്ങിയവയും നശിപ്പിച്ചു. ഒരുവർഷത്തോളമായി സ്ഥലം കൃഷിയോഗ്യമാക്കിയിട്ട്. ഇതിനുമാത്രം അഞ്ചുലക്ഷം രൂപ ചെലവായി. 10 മാസമായതാണ് തെങ്ങിൻതൈകൾ. പെരിങ്ങോം പോലീസിൽ പരാതി നൽകി.