വുഹാനിലെ ആദ്യവ്യാപനത്തിനു ശേഷം ചൈനയിൽ വീണ്ടും കോവിഡ് പിടിമുറുക്കി. കേസുകൾ വർധിച്ചതിനെത്തുടർന്ന് ഹോങ്കോങ് അതിർത്തിയിലുള്ള ഐടി വ്യവസായ നഗരമായ ഷെൻസെനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. 1.7 കോടി ജനസംഖ്യയുള്ള നഗരമാണിത്. വ്യപാരസ്ഥാപനങ്ങളും ഫാക്ടറികളും അടച്ചുപൂട്ടിയും ബസ്, ട്രെയിൻ ഗതാഗതം നിർത്തിവച്ചും ശക്തമായ ലോക്ഡൗൺ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നഗരത്തിലെ ഐഫോൺ നിർമാണ പ്ലാന്റ് പ്രവർത്തനം നിർത്തി. ഹോങ്കോങ് അതിർത്തി അടച്ചു. നഗരത്തിലെ ഓരോരുത്തരും 3 വട്ടം പരിശോധനയ്ക്കു വിധേയമാകണം. ഈ പരിശോധനയ്ക്കു വേണ്ടി മാത്രമേ വീട്ടിൽ നിന്നു പുറത്തിറങ്ങാൻ അനുമതിയുള്ളൂ. ഷാങ്ഹായ്, ചാങ്ചുൻ നഗരങ്ങളിലും ഭാഗിക ലോക്ഡൗൺ ഉണ്ട്. വിവിധ പ്രവിശ്യകളിൽ പടരുന്നത് ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണെന്നാണ് റിപ്പോർട്ട്.
ദക്ഷിണ കൊറിയയിൽ തിങ്കളാഴ്ച 3,09,790 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായ മൂന്നാം ദിവസമാണ് 3 ലക്ഷത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോഴത്തെ വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്നാണു വിലയിരുത്തൽ. ജനുവരി അവസാനത്തോടെയാണു രാജ്യത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരാൻ തുടങ്ങിയത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ 15 ശതമാനത്തോളം കുട്ടികളാണെന്നാണു സർക്കാർ വിലയിരുത്തൽ. കുട്ടികളുടെ മരണം തടയാൻ 5 –11 വയസ്സുകാർക്കുള്ള വാക്സിനേഷൻ ഈ മാസം അവസാനത്തോടെ ആരംഭിക്കും.