• Sat. Oct 19th, 2024
Top Tags

ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന അനിവാര്യമെന്ന ആവശ്യം ന്യായം; ഗതാഗത മന്ത്രി ആന്റണി രാജു

Bydesk

Mar 22, 2022

സംസ്ഥാനത്ത് ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന സംബന്ധിച്ചു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മറ്റിയുമായി ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തി. ഇത് സംബന്ധിച്ചു ശുപാര്‍ശ നല്‍കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി സര്‍ക്കാരിനു സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു മന്ത്രിതല ചര്‍ച്ച നടന്നത്. നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്നാണു ചര്‍ച്ചയിലുണ്ടായ പൊതുവായ ധാരണയെന്നു മന്ത്രി പറഞ്ഞു. ഓട്ടോറിക്ഷകള്‍ക്ക് നിലവിലുള്ള മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കാനും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും നിലവിലുള്ള 12 രൂപയില്‍ നിന്നു 15 രൂപയായി വര്‍ധിപ്പിക്കാനുമാണു കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പരിധിക്കു പുറത്ത് 50 ശതമാനം അധിക നിരക്കും, രാത്രി കാല യാത്രയില്‍ നഗര പരിധിയില്‍ 50 ശതമാനം അധിക നിരക്കും നില നിര്‍ത്തണമെന്നും വെയ്റ്റിംഗ് ചാര്‍ജ് 15 മിനിറ്റിന് 10 രൂപ എന്നത് നിലവില്‍ ഉള്ളതുപോലെ തുടരുവാനുമാണ് കമ്മറ്റിയുടെ നിര്‍ദേശം. 1500 സിസിയില്‍ താഴെയുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് നിലവിലുള്ള 175 രൂപയില്‍ നിന്ന് 210 ആയും കിലോമീറ്റര്‍ ചാര്‍ജ് 15 രൂപയില്‍ നിന്ന് 18 രൂപയായും 1500 സിസിയില്‍ അധികമുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് 200 രൂപയില്‍ നിന്ന് 240 രൂപയായും, കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍നിന്ന് 20 ആയും വര്‍ധിപ്പിക്കാനാണ് കമ്മറ്റി ശുപാര്‍ശ നല്‍കിയിട്ടുള്ളത്. വെയ്റ്റിംഗ് ചാര്‍ജ് നിലവിലുള്ളതുപോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്. കമ്മറ്റി സമര്‍പ്പിച്ച വിവിധ നിര്‍ദേശങ്ങളെക്കുറിച്ചു സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കുമെന്നു മന്ത്രി പറഞ്ഞു. ജസ്റ്റിസ് എം. രാമചന്ദ്രന്‍, ഗതാഗത കമ്മിഷണര്‍ എം.ആര്‍. അജിത്കുമാര്‍, കമ്മറ്റി അംഗങ്ങളായ എന്‍. നിയതി, ടി. ഇളങ്കോവന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *