• Fri. Oct 18th, 2024
Top Tags

കൂവേരി കാട്ടമ്പള്ളി ആർസിബി പണി മുടങ്ങിയിട്ട് 2 വർഷം, പയ്യന്നൂർ നഗരസഭയുടെ ശുദ്ധജല പദ്ധതി വൈകുന്നു

Bydesk

Mar 31, 2022

തളിപ്പറമ്പ്∙ ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരി കാട്ടാമ്പള്ളി കടവിൽ 25 കോടി രൂപ ചെലവിൽ നിർമിക്കേണ്ടിയിരുന്ന റഗുലേറ്റർ കം ബ്രിഡ്‍ജ്(ആർസിബി) നിയമക്കുരുക്കുകളിൽപ്പെട്ടപ്പോൾ കൂടെ മുടങ്ങിയത് പയ്യന്നൂർ നഗരസഭയുടെ 40 കോടി രൂപയുടെ കുടിവെള്ള പദ്ധതിയും. 2 വർഷമായി പുഴയുടെ നീരൊഴുക്ക് തടസ്സപ്പെടുത്തി പാതിയോളം മണ്ണിട്ട് ഉയർത്തിയതല്ലാതെ കാട്ടാമ്പള്ളി ആർസിബിയുടെ പണി എങ്ങുമെത്തിയുമില്ല. പയ്യന്നൂർ നഗരസഭയ്ക്ക് ചപ്പാരപ്പടവ് പുഴയിലെ അപ്പാച്ചിക്കയത്തിൽ കുടിവെള്ള പദ്ധതി ആരംഭിക്കാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ എതിർക്കുകയും അതിന് പകരമായി കാട്ടാമ്പള്ളിയിൽ ആർസിബി നിർമിക്കാം എന്ന ധാരണയിൽ എത്തുകയുമായിരുന്നു.

ഇതേത്തുടർന്ന് 25.7 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആർസിബി നിർമിക്കാൻ കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷന്(കിഡ്ക്) ചുമതല നൽകുകയും ചെയ്തു. അഹമ്മദാബാദിലുള്ള കമ്പനിയായിരുന്നു ഇതിന്റെ കരാർ എടുത്തത്. ഇവർ 2019 നവംബർ 7ന് നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. പിന്നീട് 2018, 19 വർഷങ്ങളിലെ പ്രളയത്തിൽ നിർമാണ പ്രവൃത്തികൾ നിലച്ചു. ഇതിന് ശേഷം എസ്റ്റിമേറ്റ് പുതുക്കേണ്ടി വരികയും പുതുക്കി കരാർ ഒപ്പിടാനും ബാങ്ക് ഗ്യാരന്റി ഉൾപ്പെടെ പുതുക്കാനും കരാറുകാർക്ക് നിർദേശം നൽകുകയും ചെയ്തു. എന്നാൽ ഇതിനെതിരെ കരാറുകാർ കോടതിയെ സമീപിക്കുകയായിരുന്നു.

തങ്ങൾ അടച്ച സെക്യൂരിറ്റി തുക തിരിച്ച് നൽകണമെന്നും പദ്ധതി സ്ഥലത്തുള്ള നിർമാണ സാധനങ്ങൾ നീക്കം ചെയ്യാൻ അനുവദിക്കുക, കിഫ്ബി അധികൃതർ പരിശോധന നടത്തി തങ്ങൾക്ക് അവിടെ സംഭവിച്ച നഷ്ടം പരിഹരിച്ച് തരണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. നിർമാണ നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തു. കരാറുകൾ ഇവിടെ ഇറക്കിയ കമ്പികളും മറ്റും മാറ്റുവാൻ ശ്രമിച്ചിരുന്നുവെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. പിന്നീട് ഇതിനെ കുറിച്ച് വിജിലൻസ് അന്വേഷണവും ആരംഭിച്ചു. 2021 നംവബർ 26ന് ഇതിൽ കിഫ്ബിയോട് കിഡ്ക്, കരാറുകാരൻ എന്നിവരുടെ വാദം കേട്ട് റിപ്പോർട്ട് നൽകാൻ കോടി നിർദേശിച്ചിരുന്നു.

പിന്നീട് ഫെബ്രുവരി 10ന് ഇതിന്റെ ഡിസൈൻ കോടതിയിൽ സമർപ്പിക്കാനും ഉത്തരവ് വന്നു. ഇതിന് ശേഷം 14 ന് വന്ന കോടതി ഉത്തരവിൽ ഇവിടെയുള്ള നിർമാണ സാമഗ്രികൾ നീക്കം ചെയ്യാൻ കരാറുകാർക്ക് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സെക്യൂരിറ്റി തുക തിരിച്ച് നൽകണമെന്ന അപേക്ഷ ഇപ്പോൾ പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതി ഉത്തരവ്. കരാറുകാരന് നഷ്ടമുണ്ടോ എന്ന് പരിശോധിച്ച് 3 മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കിഡ്ക് തിരുവനന്തപുരം ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിട്ടുണ്ട്. കാട്ടാമ്പള്ളി ആർസിബിയുടെ നിർമാണ പ്രശ്നങ്ങൾ ചർച്ച ചെയ്യാ‍ൻ തിരുവനന്തപുരത്ത് ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ചതായി മന്ത്രി എം.വി.ഗോവിന്ദന്റെ ഓഫിസിൽ നിന്ന് അറിയിച്ചു.

അന്തിമ കോടതി വിധി വന്നാൽ എസ്റ്റിമേറ്റ് പുതുക്കി പുതിയ കരാറുകാരെ കണ്ടെത്തി നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.  കാട്ടാമ്പള്ളി ആർസിബി മുടങ്ങിയതിന്റെ പേരിൽ പയ്യന്നൂരിന്റെ കുടിവെള്ള പദ്ധതി മുടങ്ങിയത് ടി.ഐ. മധുസൂദനൻ എംഎൽഎ നിയമസഭയിലും ഉന്നയിച്ചിരുന്നു. ഇത് പൂർത്തിയാകാതെ കുടിവെള്ള പദ്ധതി അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് ചപ്പാരപ്പടവിലെ നാട്ടുകാരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *