തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ നിന്നു മണൽ വാരിയാൽ പിഴത്തുക 25,000 രൂപയിൽ നിന്ന് 5 ലക്ഷമാക്കി ഉയർത്തുന്ന കേരള നദീസംരക്ഷണവും മണൽവാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ നിയമസഭ ചർച്ച ചെയ്ത് സബ്ജക്ട് കമ്മിറ്റിക്കു വിട്ടു. ചട്ടലംഘനം തുടരുന്ന ഓരോ ദിവസത്തിനും 1000 രൂപയായിരുന്ന അധിക പിഴ 50,000 ആയി വർധിപ്പിക്കും.
കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പുവില കലക്ടർക്കു നിശ്ചയിക്കാം. തുടർന്ന് ലേലം ചെയ്ത് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ നൽകാമെന്നും മന്ത്രി കെ.രാജൻ അവതരിപ്പിച്ച ബില്ലിലുണ്ട്. 1964നും 2005നും ഇടയിൽ മിച്ചഭൂമി വിലയ്ക്കു വാങ്ങിയ വ്യക്തിക്ക് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട ലാൻഡ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ വ്യവസ്ഥ ചെയ്യുന്ന 2021-ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ബില്ലും സബ്ജക്ട് കമ്മിറ്റിക്കു വിട്ടു.
1964 ന് മുൻപ് കൈവശം വച്ചതോ അതിന് ശേഷം വിലയ്ക്ക് വാങ്ങിയതോ ആയ മിച്ചഭൂമിയുടെ (4 ഏക്കർ വരെ) ഉടമയെ കുടിയാനായി കണക്കാക്കി ക്രയസർട്ടിഫിക്കറ്റ് നൽകാൻ നേരത്തെ വ്യവസ്ഥ കൊണ്ടുവന്നിരുന്നു. എന്നാൽ, ഇതുസംബന്ധിച്ച് ലാൻഡ് ട്രൈബ്യൂണൽ പുറപ്പെടുവിക്കുന്ന ഉത്തരവ് ചോദ്യം ചെയ്യാൻ നിലവിൽ വ്യവസ്ഥ ഉണ്ടായിരുന്നില്ല. മന്ത്രി കെ.രാജനാണ് ബിൽ അവതരിപ്പിച്ചത്.