ശ്രീകണ്ഠപുരം ∙ നഗരസഭയെയും പയ്യാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഇരൂഡ് തൂക്കുപാലം അപകടാവസ്ഥയിൽ തുടരുന്നു. കണ്ടകശേരി പുഴയിലാണു പാലം. പലകകൾ ഇളകി അറ്റകുറ്റപ്പണികൾ പോലും നടത്താതെ കിടക്കുകയാണു പാലം. ഇപ്പോഴും ആളുകൾ നടന്നു പോകുന്നുണ്ട്. ശ്രീകണ്ഠപുരം നഗരസഭയുടെ ആസ്തി റജിസ്റ്ററിലെ പാലമാണിത്. അപകടാവസ്ഥയിലാണെന്നു പരാതി ഉയർന്നതിനെ തുടർന്ന് നഗരസഭയുടെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധിച്ചിരുന്നു. ഗതാഗത യോഗ്യമല്ലാത്തതു കൊണ്ട് അടച്ചിടണം എന്നായിരുന്നു ഇവരുടെ നിർദേശം.
മഴക്കാലത്തിനു മുൻപ് പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ കണ്ടകശേരി പള്ളിയിൽ യോഗം നടത്തിയിരുന്നു. പയ്യാവൂർ പഞ്ചായത്തിന്റെയും ശ്രീകണ്ഠപുരം നഗരസഭയുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നെങ്കിലും തുടർനടപടികൾ ഒന്നും ഉണ്ടായിട്ടില്ല. കാഞ്ഞിലേരി, മണ്ണേരി പ്രദേശത്തെ കുട്ടികൾ ഇരൂഡ് സേക്രഡ് ഹാർട്ട് സ്കൂളിൽ എത്തിയിരുന്നത് ഈ പാലം വഴിയാണ്. പാലം പൂർണമായും അടച്ചിട്ടാൽ കുട്ടികൾ ചുറ്റിത്തിരിഞ്ഞു വേണം സ്കൂളിൽ എത്താൻ. ഇവിടെ പുതിയ നടപ്പാലം പണിയണമെന്ന ആവശ്യം എല്ലാ കോണുകളിൽ നിന്നും ഉയന്നിട്ടുണ്ട്.