കാസർഗോഡ് : പാതയോരങ്ങളില്‍ അനധികൃതമായി ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിരെ നടപടി ശക്തമാക്കാനൊരുങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ്.
ഇവ പിടിച്ചെടുത്ത് 5000 രൂപ വരെ പിഴയീടാക്കും. പാതയോരങ്ങളിലും കാല്‍നട യാത്രക്കാര്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയില്‍ എന്നിവിടങ്ങളിലും റോഡുകളുടെ സെന്റര്‍ മീഡിയൻ ട്രാഫിക് ഐലന്റ് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവയാണ് ഹൈകോടതി നിര്‍ദേശ പ്രകാരം നീക്കം ചെയ്യുന്നത്.
അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍ക്കെതിരേയും സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ പ്രിന്റിങ് നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരേയും നോട്ടീസ് നല്‍കുന്നതിനും ഇത് അവഗണിക്കുന്ന പക്ഷം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കും. കോടതി നര്‍ദേശം നടപ്പാക്കുന്നത് സംബന്ധിച്ച ജില്ലാ തലത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരാനും യോഗം തീരുമാനിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന പരിധിയിലെ രാഷ്ട്രീയ സംസ്കാരിക സാമുദായിക മറ്റ് സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ത്ത് ബോധവൽകരണം നടത്തും. തദ്ദേശ ഭരണ സ്ഥാപന തലത്തില്‍ രൂപീകരിക്കപ്പെട്ടിട്ടുള്ള കമ്മിറ്റികള്‍ രണ്ടാഴ്ചയിലൊരിക്കല്‍ പോലിസ്, പൊതുമരാമത്ത്, ദേശീയ പാത വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ ഫീൾഡ് പരിശോധന നടത്തും.
അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, കൊടി തോരണങ്ങല്‍, കൊടി മരങ്ങള്‍, ഫ്ലക്സുകള്‍ മുതലായവ പൊതുമരാമത്ത്, പോലിസ് എന്നിവരുടെ സഹായത്തോടെ നീക്കം ചെയ്യും. കൂടാതെ തദ്ദേശ ഭരണ സ്ഥാപന തലത്തില്‍ ഹോള്‍ഡിംഗ് ഏരിയ കണ്ടെത്താനും യോഗത്തില്‍ തീരുമാനമായി. ഇവിടെ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാനുള്ള സംവിധാനം ചെയ്യും.
കാലാവധി കഴിഞ്ഞാല്‍ ഉടനെ തന്ന ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ ബന്ധപ്പെട്ടവര്‍ മാറ്റുന്നത് ഉറപ്പുവരുത്തുകയും ചെയ്യും. പൊതുസ്ഥലത്തെന്ന പോലെ സ്വകാര്യ സ്ഥലത്ത് സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ റോഡ് സുരക്ഷക്ക് തടസ്സമാകുന്നെങ്കില്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും.