സംസ്ഥാനത്ത് 33 ശതമാനം വാഹനങ്ങള്‍ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് മോട്ടര്‍ വാഹനവകുപ്പ്. കഴിഞ്ഞ ദിവസം നടന്ന രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കൂട്ടത്തില്‍ ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍. രാജ്യത്തെ മൊത്ത വാഹനങ്ങളുടെ 52 ശതമാനം വാഹനങ്ങളും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അതെസമയം കേരളത്തില്‍ റോഡ് ക്യാമറ പദ്ധതി നടപ്പാക്കിയ ശേഷം അപകടമരണ നിരക്ക് കുറഞ്ഞുവെന്നും ഗുരുതരമായി പരിക്കേറ്റ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ സൂക്ഷിക്കുന്നതിന് പൊതുവായ സ്ഥലം കണ്ടെത്തിയാല്‍ ഇൻഷുറൻസ് കമ്പനികള്‍ വാടക നല്‍കണമെന്നതിലും ധാരണയായിട്ടുണ്ട്.
മാത്രമല്ല അപകടസ്ഥലത്ത് നിന്ന് പരുക്കേറ്റവരെ രക്ഷിച്ച് കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കുന്ന ഗൂഡ് സമരിറ്റൻ വ്യക്തികള്‍ക്ക് ഇൻഷുറൻസ് കമ്പനികള്‍ പാരിതോഷികം നല്‍കണമെന്ന ആവശ്യവും യോഗത്തില്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
ഇതിലും അനുകൂല നിലപാടാണ് കമ്പനികള്‍ അറിയിച്ചത്. റോഡ് ക്യാമറയില്‍ അപകടം മൂലം കേടാകുന്നവ മാറ്റിവയ്ക്കുന്നതിലും ഇൻഷുറൻസ് കമ്പനികളുടെ സഹായം തേടിയിട്ടുണ്ട്. നാല്പതോളം കമ്പനി പ്രതിനിധികള്‍ പങ്കെടുത്തു.