വിവാദ ആൾദൈവം സന്തോഷ് മാധവൻ മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷ് മാധവൻ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരിച്ചത്. ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തിയിരുന്ന സ്വയംപ്രഖ്യാപിത ആൾദൈവമായിരുന്നു സന്തോഷ് മാധവൻ. വഞ്ചനാക്കുറ്റവും പീഡനക്കേസും ഉൾപ്പെടെ ചുമത്തി അറസ്റ്റിലായ ഇയാൾ ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.
കട്ടപ്പന സ്വദേശിയായ സന്തോഷ് പിന്നീട് സ്വാമി ചൈതന്യ എന്ന പേരിലാണ് സ്വയംപ്രഖ്യാപിത ആൾദൈവമായി മാറിയത്. കട്ടപ്പനയിലെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഇയാൾ, പത്താംക്ലാസ് പഠനത്തിന് ശേഷം വീട് വിട്ടിറങ്ങുകയായിരുന്നു. തുടർന്ന് പല ജോലികൾക്ക് ശേഷമാണ് ആൾദൈവമായി അരങ്ങുവാണത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു.
2008-ലാണ് സന്തോഷ് മാധവന്റെ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറംലോകമറിഞ്ഞത്. ലക്ഷങ്ങൾ തട്ടിയെന്ന് ആരോപിച്ച് വിദേശമലയാളിയാണ് ഇയാൾക്കെതിരേ ആദ്യം പരാതി നൽകിയത്. പിന്നാലെ പോലീസ് അന്വേഷണം നടത്തി സന്തോഷ് മാധവനെ അറസ്റ്റ് ചെയ്തു. ഇതോടെയാണ് കൂടുതൽ തട്ടിപ്പുകളും ലൈംഗികപീഡനങ്ങളും പുറത്തറിയുന്നത്.നഗ്നപൂജയെന്ന പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം സന്തോഷ് മാധവൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പരാതി ഉയർന്നിരുന്നു. ഇയാളുടെ ഫ്‌ളാറ്റിൽനിന്ന് കടുവാത്തോലും പിടിച്ചെടുത്തു. പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങളടങ്ങിയ സി.ഡി.കളടക്കം ഫ്‌ളാറ്റിൽനിന്ന് കണ്ടെടുത്തിരുന്നു. പിന്നീട് പീഡനക്കേസിൽ നിർണായക തെളിവായതും ഈ സി.ഡി.കളാണ്.
രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ചകേസിൽ 16 വർഷം കഠിനതടവിനാണ് സന്തോഷ് മാധവനെ ശിക്ഷിച്ചിരുന്നത്. പിന്നീട് ഒരുകേസിൽ പ്രതിയെ കുറ്റവിമുക്തനാക്കി. അതിനിടെ, പൂജപ്പുര സെൻട്രൽ ജയിലിൽ സന്തോഷ് മാധവന് വി.ഐ.പി. പരിഗണന ലഭിക്കുന്നതും വിവാദമായിരുന്നു. ജയിലിൽ ‘പൂജാരി’യാകാൻ സന്തോഷ് ശ്രമങ്ങൾ നടത്തിയെന്നായിരുന്നു വിവരം. ജയിലിൽ നിരന്തരം പൂജകൾ ചെയ്യുന്നതായും ജയിൽ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പൂജയ്ക്കായി സഹായങ്ങൾ ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡോക്ടറുടെ സഹായി എന്നതായിരുന്നു ഏറെക്കാലം ജയിലിൽ സന്തോഷ് മാധവന്റെ ജോലി. ഈ അവസരം മുതലെടുത്ത് പലർക്കും ഇയാൾ ചികിത്സ നിഷേധിച്ചിരുന്നതായും ജയിലിലായിരിക്കെ ഭൂമി ഇടപാടുകളടക്കം നടത്തിയിരുന്നതായും ആരോപണങ്ങളുണ്ടായിരുന്നു. സർക്കാർ മിച്ചഭൂമി സന്തോഷ് മാധവന്റെ കമ്പനിക്ക് വിട്ടുനൽകിയതിലും വിവാദങ്ങളുണ്ടായി