കോഴിക്കോട് എത്തുന്നവർക്ക് ഇനി സൈക്കിൾ ചവിട്ടി നഗര കാഴ്ചകൾ കാണാം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോർപറേഷൻ പ്രഖ്യാപിച്ച ‘സിറ്റി സൈക്കിൾ ‘ പദ്ധതി ഫെബ്രുവരിയോടെ യാഥാർത്ഥ്യമാവും. ഇതിനായി 200 സൈക്കിളുകൾ സജ്ജമായി. ബേപ്പൂർ, പുതിയറ, മാറാട്, ചെലവൂർ, ആഴ്ചവട്ടം, സരോവരം ഉൾപ്പെടെ പത്ത് കേന്ദ്രങ്ങളിലാണ് സൈക്കിൾ ഷെഡുകൾ സ്ഥാപിക്കുക. ആദ്യഘട്ടത്തിൽ മാനാഞ്ചിറ, ബീച്ച്, സരോവരം എന്നിവിടങ്ങളിലാണ് സൈക്കിൾ ഷെഡുകൾ ഉണ്ടാവുക. കോർപ്പറേഷൻ കുടുംബശ്രീയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ചെലവൂർ, ഗോതീശ്വരം എന്നിവിടങ്ങളിൽ ഷെഡിന്റെ നിർമാണം തുടങ്ങി. ഈ മാസം തന്നെ മാറ്റിടങ്ങളിലും സൈക്കിൾ ഷെഡിന്റെ നിർമാണം ആരംഭിക്കും.
രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് സൈക്കിൾ സവാരിയ്ക്ക് അനുവദിച്ച സമയം. ആദ്യ ഒരു മണിക്കൂറിന് 20 രൂപയും രണ്ട് മണിക്കൂറിന് 30 രൂപയും മൂന്ന് മണിക്കൂറിന് 40 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 15 രൂപ അധിക നിരക്കും നൽകണം. എല്ലാവർക്കും നഗര സവാരിയ്ക്ക് സൈക്കിൾ ഉപയോഗിക്കാമെങ്കിലും പ്രധാനമായും സ്ത്രീകളെ ലക്ഷ്യമാക്കിയാണ് പദ്ധതി. 2.5 ലക്ഷം രൂപ ചെലവിലാണ് ഷെഡ് നിർമ്മിക്കുന്നത്.
മൊബൈൽ ആപ്പ്, ജി.പി.എസ് എന്നിവ ഉപയോഗിച്ചാണ് ‘സിറ്റി സൈക്കിൾ ‘ പദ്ധതി സംസ്ഥാനത്തെ മറ്റ് നഗരങ്ങളിൽ നടപ്പാക്കിയിരിക്കുന്നത്. നഗരത്തിലെ മലിനീകരണവും തിരക്കും കുറയ്ക്കാനും നഗരകാഴ്ചകൾ അടുത്തു കാണാനും നഗരത്തിലെയും നഗരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ സിറ്റി സൈക്കിൾ പദ്ധതി പ്രയോജനപ്പെടും.