കണ്ണൂര്‍: ആമസോണില്‍ ഓണ്‍ലൈൻ ജോലി വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 1,89,400 രൂപ തട്ടിയതായി പരാതി. താണ കസാനക്കോട്ടയിലെ അബ്ദുള്‍ലത്തീഫിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
അബ്ദുള്‍ ലത്തീഫിന്റെ മകള്‍ക്ക് ആമസോണില്‍ ഓണ്‍ലൈൻ ഫ്രീലാൻസ് ജോബ് വാഗ്ദാനം ചെയ്യുകയും, ടാസ്‌ക് നല്‍കി അതില്‍ കാണിച്ച ഉത്പന്നങ്ങള്‍ കാഷ് നല്‍കി ഓര്‍ഡര്‍ ചെയ്താല്‍ അടച്ച പണവും അതിന്റെ കമ്മിഷനും നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണു പണം തട്ടിയത്. ഈമാസം 16നും 17നും ഇടയിലാണ് പണം നഷ്ടമായത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കമ്ബനികളുടെ വ്യാജ പരസ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ജോലി വിശദീകരിച്ചുകൊണ്ട് യുവതിക്ക് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും അതില്‍ കാണിച്ച കാര്യങ്ങള്‍ ഫോളോ ചെയ്യാൻ പറയുകയുമായിരുന്നു പിന്നീട് മോഹനവാഗ്ദാനങ്ങള്‍ നല്‍കി പലതവണകളായി ഓരോ ടാസ്‌ക് നല്‍കിയാണ് തട്ടിപ്പിനിരയാക്കിയത്.
ടാസ്‌ക് ചെയ്യുന്നതിനായി നിശ്ചിത പണം നല്‍കിയാല്‍ ടാസ്‌ക് പൂര്‍ത്തീകരിച്ചതിന് ശേഷം പണം ലാഭത്തോടെ തിരിച്ചു നല്‍കും എന്ന് വാഗ്ദാനം നല്‍കി വിശ്വസിപ്പിച്ചു.ശേഷം അതിനോട് അനുബന്ധിച്ച ലിങ്കുകളും മറ്റും അയച്ചു കൊടുത്ത് ടാസ്‌ക് ആരംഭിക്കാൻ ആവശ്യപ്പെട്ടു.
തുടക്കത്തില്‍ ലാഭത്തോട് കൂടി പണം തിരികെ നല്‍കിയെങ്കിലും, പിന്നെ ടാസ്‌ക് ചെയ്യുന്നതിന് വേണ്ടി കൂടുതല്‍ പണം ആവശ്യപ്പെടുകയും പലകാരണങ്ങള്‍ പറഞ്ഞ് പണം തിരികെ നല്‍കാതിരിക്കുകയുമായിരുന്നു. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് യുവതിക്ക് മനസിലാകുന്നത്. അപ്പോഴേക്കും വലിയൊരു തുക അക്കൗണ്ടില്‍ നിന്നും നഷ്ടമായിരുന്നു.