കൊട്ടിയൂര്‍: മൂന്നാഴ്ചയോളം ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ പാല്‍ച്ചുരം – ബോയ്സ് ടൗണ്‍ റോഡില്‍ ഇന്നു മുതല്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടത്തി വിടുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഭാരവാഹനങ്ങളുടെ നിരോധനം കുറച്ചുനാളുകള്‍ കൂടി തുടരുമെന്നും അസി.എക്സിക്യുട്ടീവ് എൻജിനീയര്‍ പി. സജിത് പറഞ്ഞു.
ചുരത്തിലെ നാല് ഹെയര്‍ പിൻ വളവുകളില്‍ ഇന്റര്‍ലോക്ക് ചെയ്ത്, വളവുകളില്‍ കോണ്‍ക്രീറ്റും ചെയ്തിട്ടുണ്ട്. റോഡില്‍ ഗര്‍ത്തം രൂപപ്പെട്ട ഇടങ്ങളില്‍ ഉള്‍പ്പെടെ ബോയ്സ് ടൗണ്‍ മുതല്‍ പാല്‍ച്ചുരം ആശ്രമം ജംഗ്ഷൻ വരെ ടാറിംഗും ചെയ്തിട്ടുണ്ട്. റോഡില്‍ അപകടകരമായ ചില ഇടങ്ങളില്‍ കോണ്‍ക്രീറ്റ് ചെയ്ത് വീതി കൂട്ടിയതിനാല്‍ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനും സാധിക്കും.
മുൻകാലങ്ങളെ അപേക്ഷിച്ച് നല്ല രീതിയിലുള്ള പണികളാണ് ഇത്തവണ നടന്നതെന്നും, കോണ്‍ട്രാക്ടറും എൻജിനീയര്‍മാരും മലയോര സംരക്ഷണ സമിതിയിലെ ആളുകളും നാട്ടുകാരും പ്രവൃത്തി നടത്തിയ ദിവസങ്ങളില്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും ഏറ്റവും മികച്ച പ്രവൃത്തിയാണ് നടത്തിയതെന്നും മലയോര സംരക്ഷണ സമിതി പ്രസിഡന്റ് റെജി കന്നുകുഴിയും നാട്ടുകാരും പറഞ്ഞു. നാട്ടുകാര്‍ക്ക് ഇനി സമാധാനത്തോടെ യാത്ര ചെയ്യാൻ കഴിയുമെന്നത് സന്തോഷകരമാണെന്ന് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഷാജി പൊട്ടയില്‍ പറഞ്ഞു.