കണ്ണൂർ: മാഹിയിൽനിന്നും മംഗളൂരുവിൽനിന്നും കേരളത്തിലേക്ക് വൻതോതിൽ ഡീസൽ ഒഴുകുന്നു. കേരളത്തെ അപേക്ഷിച്ച് ഡീസലിന് 13.56 രൂപ കുറവാണ് മാഹിയിൽ. കർണാടകയിൽ കുറവ് 14 രൂപ. ജി.എസ്.ടി. എൻഫോഴ്സ്‌മെന്റ് നോർത്ത് സോണിനു കീഴിൽ നാലുമാസത്തിനിടെ പിടികൂടിയത് 30,000 ലിറ്റർ ഡീസലാണ്. പിഴ ഉൾപ്പെടെ ഈടാക്കിയത് 31 ലക്ഷം രൂപ. പിടിക്കപ്പെടാതെ പോകുന്ന ഡീസൽക്കടത്ത് ഇതിലുമേറെയാണെന്നാണ് നിഗമനംമാഹിമദ്യം, പിന്നെ ഡീസലും…
മദ്യത്തിന് വില കുറവായതിനാൽ മാഹിയിൽനിന്നുള്ള കടത്ത് കാലങ്ങളായുണ്ട്.
ഇതേപോലെത്തന്നെ ശക്തിപ്രാപിക്കുകയാണ് ഡീസൽക്കടത്തും. ജി.എസ്.ടി. സ്ക്വാഡ് പിടികൂടിയ കേസുകളേറെയും മാഹിയിൽനിന്നുള്ളതാണ്. കൊയിലാണ്ടിയിൽ അഞ്ച് സംഭവങ്ങളിലായി 18,850 ലിറ്റർ ഡീസൽ അടുത്തിടെ പിടികൂടി. മംഗളൂരുവിൽനിന്ന് കാങ്ങങ്ങാട്ടേക്ക് കടത്തുകയായിരുന്ന 5500 ലിറ്റർ ഡീസൽ കാഞ്ഞങ്ങാട്ടും മാഹിയിൽനിന്ന് കടത്തുന്ന 1800 ലിറ്റർ കോഴിക്കോട്ടും 4000 ലിറ്റർ ഡീസൽ തലശ്ശേരിയും പിടിച്ചു. കോഴിയെ കൊണ്ടുപോകുന്ന വണ്ടിയിൽ രഹസ്യഅറ നിർമിച്ചാണ് ഡീസൽ കടത്ത് കൂടുതൽ. ചെറിയ അളവിലുള്ള കടത്ത് വ്യാപകമാണ്.
സർക്കാരിന് നികുതി നഷ്ടം
വടകരയിൽ ഡീസലിന് 97.28 രൂപയാണ്. മാഹിയിൽ 83.72. മംഗളൂരുവിൽ 83.11 രൂപയും. ക്ഷേമസെസ് ഉൾപ്പെടെ വന്നതോടെയാണ് വിലവ്യത്യാസം വർധിച്ചത്.
ഇതോടെ മാഹിയോടുചേർന്നുള്ള വടകര, നാദാപുരം, കുറ്റ്യാടി, തലശ്ശേരി, കണ്ണൂർ, കൂത്തുപറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ പമ്പുകളിൽ ഡീസൽവിൽപ്പന കുത്തനെ കുറഞ്ഞു. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ദേശീയപാത വഴി സഞ്ചരിക്കുന്ന വാഹനങ്ങളെല്ലാം മാഹിയിൽനിന്നുമാത്രമേ ഡീസലടിക്കൂ. 100 ലിറ്റർ അടിച്ചാൽ 1300 രൂപയുടെ കുറവ്.സർക്കാറിന് 22.76 ശതമാനം നികുതി, അഡീഷണൽ നികുതി ഒരുരൂപ, സെസ് രണ്ടുരൂപ തുടങ്ങി വലിയൊരു വരുമാനം ഡീസൽവിൽപ്പനയിലൂടെ കിട്ടുന്നുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ പമ്പുകളിൽ വിൽപ്പനകുറയുന്നതോടെ ഇതെല്ലാം കേരള സർക്കാരിലെത്തുന്നത് ബാധിക്കും.