കണ്ണൂർ: സംസ്ഥാനത്ത് കാണാതാകുന്നവരുടെ എണ്ണം വർഷംതോറും കൂടുന്നതായി ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്. എട്ടുവർഷത്തിനിടെ 80,573 പേരെ കാണാതായതായാണ് പോലീസിൽ പരാതി ലഭിച്ചത്. ഇവരിൽ 80 ശതമാനം പേരെയും പോലീസ് കണ്ടെത്തി. ശേഷിക്കുന്ന 20 ശതമാനത്തോളം പേർ ഇപ്പോഴും കാണാമറയത്താണ്. അതായത് കാണാതായ പതിനാറായിരത്തിലധകം പേർക്കായി അന്വേഷണ ഏജൻസികൾ തിരച്ചിൽ തുടരുകയാണ്.
2016-ൽ 7435 പേരെ കാണാതായതായാണ് പോലീസിൽ പരാതി ലഭിച്ചത്. 2022-ൽ ഇത് 11,259 ആയി ഉയർന്നു. ഈ വർഷം ഒക്ടോബർ വരെ 9882 പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് പരാതികൾ കുറവായിരുന്നു. കാണാതാകുന്നവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 15-നും 35-നുമിടയിൽ പ്രായമുള്ളവർ. ഉറ്റവരുമായി പിണങ്ങി വീടുവിട്ടിറങ്ങുന്നവരും പ്രണയത്തിലായി നാടുവിടുന്നവരും ഇതിലുണ്ട്. വാർധക്യത്തിലുള്ള ഇറങ്ങിപ്പോക്കും കൂടിവരുന്നു. 60 വയസ്സ് കഴിഞ്ഞവരാണ് നാടുവിട്ട് ദുരൂഹതയിലലയുന്നത്.കാണാതാകുന്ന കുട്ടികളിൽ പലരും എത്തുന്നത് മറുനാടൻ ഭിക്ഷാടന മാഫിയയുടെ കൈകളിലേക്കാണെന്നും സൂചനയുണ്ട്. കാണാതായ കുട്ടികളെത്തേടി പുറപ്പെട്ട കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയത് മൈസൂരുവിനടുത്ത് 10 കുട്ടികളെ പാർപ്പിച്ചിരുന്ന സങ്കേതത്തിൽ. പോലീസെന്ന് പറയാതെ പ്രദേശത്തെ ചൈൽഡ് ലൈൻ പ്രവർത്തകർക്കൊപ്പമാണ് ഉദ്യോഗസ്ഥർ ഇവിടെ പ്രവേശിച്ചത്.
രണ്ടാഴ്ചയോളം ചൈൽഡ് ലൈൻ പ്രവർത്തകരെന്ന നിലയിൽ പോലീസ് വിവിധ സമയങ്ങളിൽ കുട്ടികൾക്കൊപ്പം ചെലവഴിച്ചു. ഇതിനിടയിൽ കുട്ടികളോട് വീടും മാതാപിതാക്കളുടെ പേരും മറ്റും രഹസ്യമായി ചോദിച്ചെങ്കിലും അറിയില്ലെന്നായിരുന്നു മറുപടി. ഒരുദിവസം ടി.വി.യിൽ കാർട്ടൂൺ കാണിച്ചപ്പോൾ ഒരുകുട്ടി ‘മിക്കി മൗസ്’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അത് പിടിവള്ളിയായി. കുട്ടിയുമായി തനിച്ച് സംസാരിച്ചപ്പോൾ വീട്ടിൽ കാർട്ടൂൺ കാണാറുണ്ടെന്ന് പറഞ്ഞു. കൂടുതൽ സംസാരിച്ചപ്പോൾ വീടിനെക്കുറിച്ച് ധാരണ കിട്ടി. ഈ കുട്ടിയെ മാതാപിതാക്കളുടെ അടുത്തെത്തിക്കാൻ പോലീസിനായി. ഇത്തരത്തിൽ വിവിധ ഘട്ടങ്ങളിലായി നാല് കുട്ടികളെ പോലീസിന് കണ്ടെത്താനായി.
കാണാതായതിന് പോലീസിൽ ലഭിച്ച പരാതികൾ
വർഷം പരാതികളുടെ എണ്ണം
2016 7435
2017 9202
2018 11538
2019 12802
2020 8742
2021 9713
2022 11259
2023 (ഒക്ടോബർ വരെ) 9882
സ്ത്രീകളെ കാണാതായതായുള്ള പരാതികൾ
വർഷം പരാതികൾ
2016 4926
2017 6076
2018 7839