കണ്ണൂർ: കുപ്രസിദ്ധ മോഷ്ടാവ് ആഷിഫ് (21) പിടിയിൽ. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ബിനുമോഹനനും സംഘവും നീലേശ്വരത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. കാഞ്ഞങ്ങാട് സ്വദേശിയായ ഇയാൾ കണ്ണൂർ, കാസർകോട് ജില്ലകളിൽ പന്ത്രണ്ടോളം കേസുകളിൽ പ്രതിയാണ്. റോഡിലൂടെ നടന്ന് ആളൊഴിഞ്ഞ വീടുകൾ കണ്ടെത്തി വാതിൽ കുത്തി തുറന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. സംഭവ സ്ഥലത്ത് നിന്നും ഫോറൻസിക് സംഘം ശേഖരിച്ച ശാസ്ത്രിയ തെളിവുകളും കണ്ണൂർ സൈബർ സെല്ലിന്റെ സഹായത്തോടെ സി.ഡി.ആർ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സ്ക്വാഡിനെ സഹായിക്കുന്നതിനായി കെ 9 സ്ക്വാഡിലെ റിക്കിയെന്ന പൊലീസ് നായയുമുണ്ടായിരുന്നു.. റിക്കിയുടെ അതിസമർത്ഥമായ നീക്കങ്ങളിലൂടെ പ്രതി സഞ്ചരിച്ച വഴികൾ കണ്ടെത്താൻ പൊലിസിന് കഴിഞ്ഞു. നീലേശ്വരത്ത് നിന്നും പോലീസിനെ കണ്ട പ്രതി റെയിൽവെ ട്രാക്കിലേക്ക് ഓടിക്കയറുകയും പിൻതുടർന്ന സ്ക്വാഡ് അംഗങ്ങൾ സാഹസികമായി പിടികൂടുകയുമായിരുന്നു.
പയ്യന്നൂർ, പഴയങ്ങാടി ,ഒരു ദിവസം ചന്തേര, ചീമേനി, നീലേശ്വരം, ഹൊസ്ദുർഗ്, കാസർഗോഡ് എന്നീ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ പ്രതിയാണ് ഇയാളെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനു മോഹൻ പറഞ്ഞു. എസ് എ മാരായ ഷമിൽ, സവ്യസാചി എം.അജയ എ.എസ് ഐ മാരായ സംജിത്ത്, സി. രഞ്ചിത്ത്, സി.പി.ഒമാരായ കെ.പി രാജേഷ് ഷൈജു, നാസർ റമീസ്, സനൂപ് ഷിനോജ് ബാബു മണി എന്നിവർ അന്വേഷണത്തിൽ പങ്കെടുത്തു. നേരത്തെ ആറു മാസം കാപ്പ ചുമത്തിയതിനാൽ തൃശൂർ ഹൈടെക് സുരക്ഷാ ജയിലിൽ ആറു മാസം തടവിന് ശിക്ഷിച്ചിരുന്നു. അവിടെ നിന്നും ഡിസംബർ 16 ന് ജയിൽ മോചിതനായശേഷം ഇയാൾ പൂർവാധികം ശക്തിയോടെ കവർച്ച തുടരുകയായിരുന്നു.