ഡീസൽ വില വർധിപ്പിച്ചതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വൻകിട ഉപഭോക്താക്കൾക്കുള്ള ഇന്ധന വില എണ്ണക്കമ്പനികൾ കുത്തനെ കൂട്ടിയതിനെതിരെയാണ് ഹർജി. കെഎസ്ആർടിസിക്കുള്ള ഡീസൽ ലിറ്ററിന് 21 രൂപ 10 പൈസ കൂട്ടിയ നടപടി കനത്ത നഷ്ടമുണ്ടാക്കുമെന്നാണ് കെഎസ്ആർടിസിയുടെ വാദം.
സാധാരണ വിപണി നിരക്കിൽ ഡീസൽ നൽകാൻ എണ്ണക്കമ്പനികൾക്കും പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിനോടും നിർദേശിക്കണമെന്നാണ് ഹർജിയിൽ കെഎസ്ആർടിസിയുടെ ആവശ്യം. വില വർധന കെഎസ്ആർടിസിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിടുന്നതാണെന്നാണ് സർക്കാർ നിലപാട്.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി എണ്ണക്കമ്പനികൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചിരുന്നു. ഒരു ദിവസം കെഎസ്ആർടിസിക്ക് രണ്ടര ലക്ഷം ലിറ്റർ ഡീസൽ ആവശ്യമുണ്ട്. വർധന നിലവിൽ വരുന്നതോടെ ദിവസം 89 ലക്ഷം രൂപ അധികമായി കെഎസ്ആർടിസിക്ക് ആവശ്യമായി വരും. ഒരു മാസത്തെ അധിക ബാധ്യത 26 കോടി രൂപയാകും. ഇത് വലിയ പ്രതിസന്ധിയാണ് കെഎസ്ആർടിസിക്ക് ഉണ്ടാക്കുക.