രാജ്യത്ത് വിവിധയിടങ്ങളിലായി ഡീസലിന് 85 പൈസ വരെയും പെട്രോളിന് 88 പൈസ വരെയും കൂടി. നാലരമാസത്തിനുശേഷമാണ് പെട്രോളിനും ഡീസലിനും വില പരിഷ്കരിക്കുന്നത്.
കൊച്ചിയിൽ തിങ്കളാഴ്ച 104.17 രൂപയായിരുന്ന പെട്രോളിന് 87 പൈസ കൂടി 105.04 രൂപയായി. ഡീസലിന് 91.42-ൽ നിന്ന് 85 പൈസ കൂടി 92.27-ലുമെത്തി. ചൊവ്വാഴ്ചയോടെയാണ് ഉയർന്ന വില പ്രാബല്യത്തിൽ വരിക.
നവംബറിൽ ദീപാവലിയോടനുബന്ധിച്ചാണ് അവസാനമായി വില പരിഷ്കരിച്ചത്. റഷ്യ-യുക്രൈൻ സംഘർഷപശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില 130 ഡോളറിന് മുകളിലേക്കെത്തിയപ്പോഴും രാജ്യത്ത് പെട്രോൾ, ഡീസൽവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. നിലവിൽ 115 ഡോളറിനുമുകളിലാണ് ക്രൂഡ് ഓയിൽ വില.